ഇരുട്ടടി; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വര്‍ധിപ്പിച്ച് 3113.50 രൂപയാക്കി. പുതിയ വില ഇന്ന് (ജൂണ്‍ 1) മുതല്‍ പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

ഡല്‍ഹിയില്‍ 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വര്‍ധിപ്പിച്ച് 3113.50 രൂപയായും, കൊല്‍ക്കത്തയില്‍ 53.50 രൂപ വര്‍ധിപ്പിച്ച് 3255.50 രൂപയായും ഉയര്‍ത്തി. കൂടാതെ, 5 കിലോഗ്രാം എഫ്.ടി.എല്‍ (ഫ്രീ ട്രേഡ് എല്‍.പി.ജി) സിലിണ്ടറുകളുടെ വില 11 രൂപ വര്‍ധിപ്പിച്ചു, 821.50 രൂപയാകും.

പാചക വാതക പൂഴ്ത്തിവെപ്പിനെതിരെ നടപടികള്‍ തുടരുന്നതിനൊപ്പം, കരുതല്‍ ശേഖരത്തിലൂടെ ഇന്ധന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ നേരത്തെ പറഞ്ഞിരുന്നു. കരുതല്‍ ശേഖരത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ എണ്ണ വിപണന കമ്പനികളോട് തങ്ങളുടെ പക്കല്‍ കുറഞ്ഞത് 30 ദിവസത്തെ എല്‍.പി.ജി കരുതല്‍ ശേഖരം ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, അവര്‍ അതിനായി ശ്രമിക്കുന്നുമുണ്ട്. അതുപോലെ തന്നെ ക്രൂഡ് ഓയിലിന്റെ കാര്യത്തിലും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുജാത ശര്‍മ പറഞ്ഞു. നിലവില്‍ ഇന്ധനക്ഷാമമില്ലെന്നും അവര്‍ പറഞ്ഞു.

Comments (0)
Add Comment