വീട് കുത്തിത്തുറന്ന് മോഷണം; പണമുപയോഗിച്ച് വിനോദയാത്ര, 19കാരനും പ്രായപൂർത്തിയാകാത്ത 2 പേരും പിടിയിൽ

കാഞ്ഞിരപ്പള്ളി∙ ആനക്കൽ ഭാഗത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർച്ച നടത്തിയ സംഘത്തിലെ മൂന്നു പേരെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി വില്ലേജിൽ കൊടുവന്താനം ഭാഗത്ത് കോട്ടേപറമ്പിൽ വീട്ടിൽ അനിൽകുമാറിന്റെ മകൻ അജിത്ത് അനിലും (19) പ്രായപൂർത്തിയാകാത്ത മറ്റു രണ്ടുപേരുമാണ് പിടിയിലായത്.മേയ് 24ന് അർധരാത്രി 12 മണിക്കായിരുന്നു മോഷണം. ആനക്കല്ല് -പൊടിമറ്റം റോഡിലുള്ള ആന്റണി ജോസഫ് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ബെംഗളൂരുവിലുള്ള ബന്ധുവിന്റെ അടുത്തേക്ക് പോയപ്പോഴായിരുന്നു മോഷണം. മോഷണസംഘം ഒരു കാറിൽ വീട്ടിൽ എത്തി. മുഖംമൂടിയും പർദ്ദയും ധരിച്ച് മുൻ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറിയാണ് 75,000 രൂപയും മൂന്നു പവനോളം സ്വർണവും മോഷ്ടിച്ചത്.

പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സിസിടിവി ക്യാമറകളും ഫോണുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. മോഷ്ടിച്ച പണവും സ്വർണാഭരണങ്ങൾ പണയം വച്ച് കിട്ടിയ പണവും ഉപയോഗിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും കറങ്ങുകയായിരുന്നു ഇവരുടെ രീതി. സമീപകാലത്ത് നടന്ന പെട്ടിക്കടകളിലെ മോഷണങ്ങളും, കിണറുകളിൽ നിന്ന് മോട്ടറുകൾ കടത്തിക്കൊണ്ടുപോകുന്ന സംഭവങ്ങളിലും ഇവർ ഉൾപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)
Add Comment