ലക്നൗ∙ സമൂഹമാധ്യമത്തിലെ ഇൻഫ്ലുവൻസറായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാൻസി എന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് സാഗർ രാജ്പുതും കുടുംബാംഗങ്ങളും ചേർന്ന് കൊലപ്പെടുത്തിയതാണെന്നു മാൻസിയുടെ കുടുംബം ആരോപിച്ചു. കാൺപുർ സ്വദേശിയായ മാൻസി 2024ലാണ് രാജ്പുതിനെ വിവാഹം കഴിച്ചത്. രണ്ടുപേരും സമൂഹമാധ്യമത്തിൽ സജീവമായിരുന്നു. ഇൻസ്റ്റഗ്രാമിൽ മാത്രം രാജ്പുതിന് എട്ട് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്.
വിവാഹസമയത്ത് തങ്ങൾ 7 ലക്ഷം രൂപയും മറ്റ് നിരവധി ഗൃഹോപകരണങ്ങളും രാജ്പുതിന്റെ കുടുംബത്തിനു നൽകിയിരുന്നതായി മാൻസിയുടെ കുടുംബം അവകാശപ്പെട്ടു. രാജ്പുതിന്റെ കുടുംബം ഇതിൽ തൃപ്തരായിരുന്നില്ല. അവർ കൂടുതൽ സ്ത്രീധനം നൽകാൻ നിർബന്ധിച്ചിരുന്നതായി കുടുംബം പറഞ്ഞു. വിവാഹം കഴിഞ്ഞതുമുതൽ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് മാൻസിയെ അവർ നിരന്തരം പരിഹസിച്ചിരുന്നതായും കുടുംബം ആരോപിച്ചു.
ആവശ്യങ്ങൾ നിറവേറ്റപ്പെടാതെ വന്നതോടെ മാൻസി കടുത്ത ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയായി. പീഡനവിവരം മാൻസി സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനായി കുടുംബാംഗങ്ങൾ പലതവണ രാജ്പുതിന്റെ വീട്ടിലെത്തി. ശനിയാഴ്ചയാണ് മാന്‍സി ആത്മഹത്യ ചെയ്തു എന്ന വിവരം അറിയുന്നതെന്നും കുടുംബം പറഞ്ഞു.മാൻസിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജ്പുതിനും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങൾക്കുമെതിരെ സ്ത്രീധന പീഡന മരണത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. ഭർത്താവ് സാഗർ രാജ്പുത്, ഭർതൃപിതാവ് രാജേഷ്, ഭർതൃസഹോദരൻ അനു, രാജ്പുതിന്റെ സഹോദരിമാരായ ബർഖ, ചാന്ദ്‌നി, അമ്മായിയമ്മ ആശ എന്നിവരാണ് പ്രതികൾ. രാജ്പുതിനെ നിലവിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്.