അഹമ്മദാബാദ് ∙ ഗുജറാത്തിൽ അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാർ. ക്യാപ്റ്റൻ സുമീത് സബർവാൾ, ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദർ എന്നിവരാണ് വിമാനം പറത്തിയിരുന്നത്. ക്യാപ്റ്റൻ സബർവാളിന് 8,200 മണിക്കൂർ പറക്കൽ പരിചയവും സഹപൈലറ്റായ ക്ലൈവിന് 1,100 മണിക്കൂർ പറക്കൽ പരിചയമുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി.
അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഇരുന്നൂറോളം യാത്രക്കാരുമായി ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിലെ റൺവേ 23ൽനിന്ന് ഉച്ചയ്ക്ക് 1.39നാണ് വിമാനം പറന്നുയർന്നത്.
ടേക് ഓഫിനു തൊട്ടുപിന്നാലെ സമീപത്തെ ജനവാസ മേഖലയിൽ വിമാനം തകർന്നുവീഴുകയും കത്തുകയുമായിരുന്നു. അപകടത്തിനു മുൻപേ വിമാനത്തിന്റെ സഹപൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് ‘മേയ് ഡേ’ മുന്നറിയിപ്പ് നൽകിയിരുന്നു. എയർ ട്രാഫിക് കൺട്രോളിൽനിന്ന് ഇതിനു പ്രതികരണം നൽകിയെങ്കിലും ഇതിനുശേഷം ബന്ധം നഷ്ടപ്പെടുകയും വിമാനം തകർന്നുവീഴുകയുമായിരുന്നു. വിമാനം അപകടത്തിലാണെന്ന് നൽകുന്ന സൂചനയാണ് മേയ് ഡേ കോൾ. രണ്ടു പൈലറ്റുമാർ, 10 കാബിൻ ക്രൂ അംഗങ്ങൾ, 230 യാത്രക്കാർ എന്നിങ്ങനെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.