മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി; ജീവനക്കാരന്‍ അറസ്റ്റില്‍

ബംഗളൂരു: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ബീദറിലുള്ള ബ്രിംസ് ടീച്ചിങ് ഹോസ്പിറ്റലിലെ മോര്‍ച്ചറി ജീവനക്കാരന്‍ മുനീര്‍ അഹമ്മദാണ് അറസ്റ്റിലായത്.ബ്രിംസിലെ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയും പ്രൊഫസറുമായ ഡോ. മോസിനുല്‍ ഹഖ് 2026 മെയ് 25-ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയായ മുനീര്‍ വര്‍ഷങ്ങളായി ഈ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കിടയില്‍, നിയമപരമായ അനുമതിയോ ഔദ്യോഗികമായ ആവശ്യമോ കൂടാതെ മുനീര്‍ അഹമ്മദ് മരിച്ച സ്ത്രീകളുടെ വസ്ത്രങ്ങള്‍ മാറ്റുകയും തന്റെ സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.പ്രൊഫഷണല്‍ പെരുമാറ്റച്ചട്ടങ്ങളുടെയും മെഡിക്കല്‍ ധാര്‍മ്മികതയുടെയും രഹസ്യസ്വഭാവത്തിന്റെയും ഗുരുതരമായ ലംഘനമാണ് ഈ സംഭവമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മരിച്ച സ്ത്രീകളുടെ അന്തസ്സിനെ ഇല്ലാതാക്കുന്നതും അവരുടെ കുടുംബങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതുമാണ് ഇയാളുടെ പ്രവൃത്തിയെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.പരാതിയെ തുടര്‍ന്ന് ബീദര്‍ ന്യൂ ടൗണ്‍ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 301, 62 എന്നിവ പ്രകാരം ക്രിമിനല്‍ കുറ്റത്തിന് കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)
Add Comment