ബ്യൂഗിള്‍ സല്യൂട്ട് നല്‍കാന്‍ പൊലീസ്; സലിംകുമാറിന്റെ സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: അന്തരിച്ച സിനിമാ താരം സലിംകുമാറിന്റെ സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കേരള സര്‍ക്കാരിന് വേണ്ടി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി വേണ്ട സജ്ജീകരണങ്ങള്‍ക്കും കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരത്തിനായി, കേരള പൊലീസിന്റെ ബ്യൂഗിള്‍ സല്യൂട്ടിനായി ജില്ലാ പൊലീസ് മേധാവിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പറവൂരില്‍ പൊതുദര്‍ശനത്തിന് വെക്കുമ്പോള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ അന്തിമോപചാരം അര്‍പ്പിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രി 10.45 ഓടെയാണ് സലിം കുമാര്‍ അന്തരിച്ചത്.

മൃതദേഹം രാവിലെ 9 മണി മുതല്‍ ഒരു മണി വരെ പറവൂര്‍ ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടക്കന്‍ പറവൂരിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം, വൈകീട്ട് 3 ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മതപരമായ ചടങ്ങുകള്‍ വേണ്ടെന്ന സലിം കുമാറിന്റെ ആഗ്രഹം അനുസരിച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ, പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. നേരത്തെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാര്‍ ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10 നായിരുന്നു സലിം കുമാറിന്റെ ജനനം. പേരു കേട്ടാല്‍ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛനാണ് സലിം എന്ന പേരിട്ടത്. മാല്യങ്കര എസ്എന്‍എം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു ഡിഗ്രി പഠനം. സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോളജില്‍ പഠിക്കുമ്പോഴാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

Comments (0)
Add Comment