‘എന്റെ റിതപ്പനെ ഓർത്ത്, ദയവായി എനിക്ക് വേണ്ടി പ്രാർഥിക്കൂ’; കുറിപ്പുമായി രേണു സുധി

തനിക്ക് കാൻസർ സ്ഥിരീകരിച്ച വിവരം ശനിയാഴ്ചയാണ് സോഷ്യൽ മീഡിയ താരം രേണു സുധി തുറന്നുപറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ആയിരുന്നു രേണുവിന്‍റെ തന്റെ ആരോ​ഗ്യ വിവരത്തെക്കുറിച്ച് പങ്കുവച്ചത്. ഇപ്പോഴിതാ തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് പറയുകയാണ് രേണു സുധി. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രേണു ഇക്കാര്യം കുറിച്ചത്.

“ഞാനൊരു പോരാളിയാണ്. ദയവായി എനിക്ക് വേണ്ടി പ്രാര്‍ഥിക്കുക. എന്‍റെ റിതപ്പനെ ഓര്‍ത്ത്, എനിക്കു വേണ്ടി പ്രാര്‍ഥിക്കുക”, രേണു സുധി തന്റെ ചിത്രത്തിനൊപ്പം കുറിച്ചു. നിരവധി പേരാണ് രേണു സുധിക്ക് പിന്തുണയും ധൈര്യവും പകര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. 15-ാം വയസിൽ കണ്ടെത്തിയ ഒരു മുഴയാണ് പില്‍ക്കാലത്ത് കാന്‍സറായി രൂപപ്പെട്ടതെന്നാണ് രേണു സുധി ഇന്നലെ പറഞ്ഞത്.അന്നേ വേണ്ട ചികിത്സ നടത്തിയിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു രോഗാവസ്ഥയിലേക്ക് എത്തില്ലായിരുന്നുവെന്നും ഇപ്പോള്‍ രോഗം അതിന്‍റെ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചു തുടങ്ങിയെന്നും അവര്‍ പറഞ്ഞിരുന്നു. “എനിക്ക് കാന്‍സര്‍ ആണ്. ഇത്രയും ദിവസം എന്നെ സ്നേഹിക്കുന്നവരുടെ അടുത്തുനിന്ന് ഞാനത് മറച്ചുവെച്ചു. പക്ഷേ ഇപ്പോള്‍ അത് പറയാൻ സമയമായി എന്ന് തോന്നി.

പല തെറ്റിദ്ധാരണകളും പലർക്കുമുണ്ട്. ഇത് ദുബൈയില്‍ വച്ച് സ്ഥിരീകരിച്ചു എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ആദ്യമായി ബ്രെസ്റ്റില്‍ ഒരു മുഴ ശ്രദ്ധയില്‍ പെട്ടത് എനിക്ക് 15 വയസ് ഉള്ളപ്പോഴാണ്. ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്. 15-ാം വയസില്‍ ഞാനത് അത്ര കാര്യമാക്കിയില്ല. വീട്ടുകാരോടും പറഞ്ഞില്ല. കുറേ നാൾ കഴിഞ്ഞ് ഡിപ്ലോമയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് വീട്ടുകാര്‍ ഇത് അറിഞ്ഞത്.അവര്‍ കോട്ടയം മെഡിക്കൽ കോളജിൽ കൊണ്ടുപോയി. 15- 16 വർഷം മുന്‍പത്തെ കാര്യമാണ്. അന്ന് ബയോപ്സി ചെയ്തിരുന്നു. അന്ന് ഡോക്ടർ എന്നോട് പറഞ്ഞത് ഇതിങ്ങനെ വെക്കരുത് എന്നായിരുന്നു. ഇപ്പോള്‍ വലിയ പ്രശ്നമില്ലെങ്കിലും ഭാവിയില്‍ കാൻസർ ആയേക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് മറ്റൊരു ഓപ്പറേഷൻ കഴിഞ്ഞിട്ട് നിൽക്കുകയായിരുന്നു.അപ്പൻഡിസൈറ്റിസിന്റെ ഓപ്പറേഷൻ. അത് കുറച്ച് പെയിൻഫുൾ ആയിരുന്നു. ആ ഒരു പേടി കാരണം ഞാനിത് വീട്ടിൽ പറഞ്ഞില്ല. സുധിച്ചേട്ടന്‍റെ മരണശേഷം ഒരിക്കല്‍ ഡോക്ടറെ കണ്ടപ്പോള്‍ സ്കാന്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സ്കാനിം​ഗ് റിസല്‍ട്ട് കണ്ട് സംശയം തോന്നിയപ്പോള്‍ മാമോ​ഗ്രാം ചെയ്യാന്‍ അദ്ദേഹം പറഞ്ഞു.

മാമോ​ഗ്രാമിലും സംശയം തോന്നിയപ്പോഴാണ് ബയോപ്സി ചെയ്യാന്‍ നിര്‍ദേശിക്കുന്നത്. അതിന്‍റെ റിസൽട്ടും ഞാൻ ഒറ്റയ്ക്ക് ചെന്നാണ് മേടിച്ചത്. അപ്പോള്‍ എന്നോട് പറഞ്ഞു കാൻസർ ആണെന്ന്. ഞാൻ ഒന്നും മിണ്ടിയില്ല. ആ റിസൽട്ട് വീട്ടിൽ കൊണ്ട് രണ്ടു മൂന്ന് ദിവസം ഭദ്രമായിട്ട് വച്ച് ഒരു മനുഷ്യനോടും പറഞ്ഞില്ല.

ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നെ മെഡിക്കല്‍ കോളജിലും പരിശോധിച്ചു. മെഡിക്കല്‍ കോളജിലും കാന്‍സര്‍ ആണെന്നത് സ്ഥിരീകരിച്ചു. മൂന്നാമത്തെ സ്റ്റേജ് കഴിയുന്ന ഘട്ടമായെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കീമോതെറാപ്പി തുടങ്ങണം എന്ന് പറഞ്ഞു. ഉടനെ അത് തുടങ്ങും”.- എന്നായിരുന്നു രേണുവിന്റെ വാക്കുകൾ.

Comments (0)
Add Comment