ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

കൊച്ചി: വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടര്‍ന്ന് തന്റെ വ്യക്തി ജീവിതം തകര്‍ത്തുവെന്ന് ആരോപിച്ച കേസ് കൊടുത്ത ഭര്‍ത്താവിന് നഷ്ടപരിഹാരം അനുവദിച്ച് കുടുംബക്കോടതി വിധി. ഭാര്യയും ബന്ധുക്കളും സുഹൃത്തും 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പത്തനംതിട്ട കുടുംബക്കോടതി വിധിച്ചത്. എറണാകുളം മരട് സ്വദേശിയാണ് കോടതിയെ സമീപിച്ചത്. വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന മൂന്നാം കക്ഷിക്കെതിരെ കോടതിയെ സമീപിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കോടതി നടപടി.

വിവാഹ സമയത്തു വരന്റെ കുടുംബം നല്‍കിയ 32 ഗ്രാം സ്വര്‍ണാഭരണമോ നിലവിലെ വിപണിമൂല്യമോ 6% പലിശ സഹിതം ഭാര്യ തിരികെ നല്‍കണമെന്നും ജഡ്ജി ഡോണി തോമസ് വര്‍ഗീസ് നിര്‍ദേശിച്ചു. ഹര്‍ജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു. എന്നാല്‍ വിവാഹശേഷവും മറ്റൊരാളുമായുള്ള ബന്ധം യുവതി തുടര്‍ന്നുവെന്നും വിവാഹത്തിന് മുന്നേയും വിവാഹത്തിന് ശേഷവും ഗര്‍ഭഛിദ്രത്തിന് വിധേയയായെന്നും ഹര്‍ജിക്കാരന്‍ പരാതിയില്‍ പറഞ്ഞിരുന്നു.

വഞ്ചന, മാനസിക പീഡനം, കുടുംബത്തിന്റെ അന്തസ്സ് കെടുത്തല്‍ എന്നിവയ്ക്കുള്ള പൊതു നഷ്ടപരിഹാരമായാണു ഹര്‍ജിക്കാരനു 15 ലക്ഷം രൂപ വിധിച്ചത്. ഹര്‍ജി നല്‍കിയ 2018 ജൂലൈ മുതല്‍ 6% പലിശയും നല്‍കണം. എതിര്‍കക്ഷികളായ യുവതിയുടെ അമ്മ, സഹോദരന്മാര്‍, സുഹൃത്ത് എന്നിവരും നഷ്ടപരിഹാരം നല്‍കണം. യുവതിയുടെ അമ്മ, സഹോദരന്മാര്‍, സുഹൃത്ത് എന്നിവരുടെ സജീവ പങ്കാളിത്തവും ഗൂഢാലോചനയും ഹര്‍ജിക്കാരന്റെ വിവാഹ ജീവിതം തകര്‍ക്കുന്നതില്‍ വലിയ പങ്കു വഹിച്ചതായി കോടതി കണ്ടെത്തി.

Comments (0)
Add Comment