കാഞ്ഞങ്ങാട് ∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്തിനെയാണ് (42) അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 39 വയസ്സുള്ള യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്.വിവാഹ ബന്ധം വേർപെടുത്തിയ, മലയോര മേഖലയിൽ താമസിച്ചിരുന്ന യുവതിയുമായി ശ്രീജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുെട പേരിൽ മലയോരത്ത് ഉണ്ടായിരുന്ന വീടും സ്ഥലവും ശ്രീജിത്ത് നിർബന്ധിച്ച് വിൽപ്പന നടത്തി. തുടർന്ന് മറ്റൊരു സ്ഥലത്ത് ചെറിയൊരു വീടും സ്ഥലവും വാങ്ങി. വീടും സ്ഥലവും വാങ്ങിയ ശേഷം ബാക്കി വന്ന തുക ശ്രീജിത്ത് കൈക്കലാക്കി. കൂടാതെ പുതിയതായി വാങ്ങിയ വീടും സ്ഥലവും പണയം വച്ചും പണം തട്ടി. പിന്നീട് ശ്രീജിത്ത് യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് ഒഴിയുകയായിരുന്നു.
വിവാഹിതനായ ശ്രീജിത്ത് ഈ ബന്ധം വേർപെടുത്തിയിരുന്നു. മുമ്പും ഇയാൾ വിവാഹ ബന്ധം വേർപെടുത്തി കഴിയുന്ന സ്ത്രീകളെ സമീപിച്ച് ബന്ധം സ്ഥാപിച്ച് പണം തട്ടിയതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വിവാഹം ബന്ധം വേർപെടുത്തിയ പരപ്പ സ്വദേശിനിയുടെ വീട്ടിൽ വിവാഹാഭ്യർഥനയുമായി ശ്രീജിത്ത് എത്തിയിരുന്നതായും വിവരമുണ്ട്.