ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ‘ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ അഞ്ച് പേര്‍ കരസേനാംഗങ്ങളും ഒരാള്‍ വ്യോമസേനാംഗവുമാണ്. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായി ഇന്ത്യ നടത്തിയ ഈ സൈനിക നീക്കത്തിന് ശേഷം ആദ്യമായാണ് വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്.

ഈ ധീരസൈനികരുടെ പേരുകള്‍ രാജ്യതലസ്ഥാനത്തെ ദേശീയ യുദ്ധസ്മാരകത്തില്‍ രേഖപ്പെടുത്തും. സുബേദാര്‍ മേജര്‍ പവന്‍ കുമാര്‍, റൈഫിള്‍മാന്‍ സുനില്‍ കുമാര്‍, ലാന്‍സ് നായിക് ദിനേഷ് കുമാര്‍, അഗ്‌നിവീര്‍ മുരളി നായിക്, ഹവില്‍ദാര്‍ സുനില്‍ കുമാര്‍ സിങ്്, ഇന്ത്യന്‍ വ്യോമസേനയിലെ സര്‍ജന്റ് സുരേന്ദ്ര കുമാര്‍ എന്നിവരാണ് വീരമൃത്യു വരിച്ച സൈനികര്‍. ഇതോടെ, ഓപ്പറേഷന്‍ സിന്ദൂരിലെ ഈ ആറ് വീരനായകരും ദേശീയ യുദ്ധസ്മാരകത്തിന്റെ ഭാഗമായി മാറും.ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായി, കഴിഞ്ഞ വര്‍ഷം മെയ് 7-നാണ് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പാകിസ്ഥാന്‍ ഉടന്‍ തന്നെ ഇതിന് തിരിച്ചടി നല്‍കിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ വ്യോമാക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും അതിര്‍ത്തിയില്‍ ശക്തമായ ഷെല്ലാക്രമണങ്ങളും ഉണ്ടായി. ഇരുരാജ്യങ്ങളും തമ്മില്‍ നാല് ദിവസം നീണ്ടുനിന്ന ഈ സംഘര്‍ഷം മെയ് 10-നാണ് അവസാനിച്ചത്.

Comments (0)
Add Comment