തൃശൂർ ∙ നഗരത്തിലെ ലോഡ്ജിൽ യുവതിയേയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. 27ന് ഉച്ചയ്ക്കു രണ്ടരയോടെയാണ് ഗർഭിണിയായ യുവതി ലോഡ്ജിൽ മുറിയെടുത്തത്. നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് യുവതിയെ ഇവിടെയെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഇന്നു ഉച്ചയ്ക്കു മുറി തുറക്കാതായതോടെ വാതിൽ തകർത്തപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വാതിൽ ഉള്ളിൽ നിന്നു പൂട്ടിയിരുന്നു. ലോഡ്ജ് ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് അഗ്നിരക്ഷാ സേനയെത്തി വാതിൽ പൊളിക്കുകയുമായിരുന്നു. പ്രസവത്തെത്തുടർന്നാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിശോധന തുടരുകയാണ്.