കൊച്ചി∙ കെപിസിസി മുൻ പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്തത് നഗരത്തിലെ ഗുണ്ടകളും ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണെന്ന ആരോപണത്തിനു പിന്നാലെ ഒരാൾ വധശ്രമത്തിന് അറസ്റ്റിൽ. സുധാകരന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പങ്കെടുത്ത മട്ടാഞ്ചേരി ഷിബു എന്നറിയപ്പെടുന്ന മട്ടാഞ്ചേരി സ്വദേശിയാണ് ഇന്നലെ അറസ്റ്റിലായത്. മട്ടാഞ്ചേരിയിലെ ബാറിൽ വച്ച് ഇന്നലെ ഷമീർ എന്നയാളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
ലഹരി വിപത്തിനെതിരെ ആഭ്യന്തര വകുപ്പ് നടത്തുന്ന ഓപ്പറേഷൻ തൂഫാനും എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറിനും പിന്തുണ പ്രഖ്യാപിച്ച് സുധാകരനെ സന്ദർശിക്കുന്നു എന്നായിരുന്നു പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചവർ പറഞ്ഞത്. ജൂൺ 18നാണ് പരിപാടി നടന്നത് എന്നാണ് വിവരം. എന്നാൽ ഈ പരിപാടിയിൽ പങ്കെടുത്തവരിൽ ക്രിമിനൽ കേസ് പ്രതികളും ഗുണ്ടകളും ഉണ്ടായിരുന്നു എന്ന വിവരം പിന്നാലെ പുറത്തുവന്നു. ഈ പരിപാടിയിൽ പങ്കെടുക്കുന്ന ഷിബുവിന്റെ ചിത്രവും ഇതിനിടെ പുറത്തു വന്നു. വയോധികയെ മർദിച്ച ഗുണ്ട, തോക്ക് കേസിലെ പ്രതി, ബ്യൂട്ടിപാർലർ വെടിവയ്പ് കേസിലെ പ്രതി എന്നിങ്ങനെ യോഗത്തിൽ പങ്കെടുത്ത ഒട്ടേറെ പേരുകളും ഇതിനിെട പുറത്തുവന്നു. ഇതിനെക്കുറിച്ചുള്ള വിമർശനങ്ങൾ കടുക്കുകയും ഡിസിസി നേതൃത്വം വിവാദത്തിൽനിന്ന് അകലം പാലിക്കുകയും ചെയ്യുന്നതിനിടെയാണ് ബാറിൽ വച്ച് ഒരാളെ കൊലപ്പെടുത്താനുള്ള ശ്രമം നടക്കുന്നത്.
ഷമീറിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിന് ഷിബുവിനും സുഹൃത്തായ മട്ടാഞ്ചേരി സ്വദേശി ഷിഹാബിനുമെതിരെ മട്ടാഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 2:30 ഓടെയാണ് കേസിനാസ്പദമായ സംഭവം. ഷമീർ മദ്യപിക്കാനെത്തിയപ്പോൾ പ്രതികളുമായി ഉണ്ടായ വാക്കുതർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. ഷിബു ബാറിലെ ബിൽ കൗണ്ടറിനു മുന്നിൽവച്ച് ഷമീറിനെ കഴുത്തിനു പിടിച്ചുതള്ളുകയും തുടർന്ന് കൈയിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ചു മുഖത്തും തലയിലും അടിക്കുകയുമായിരുന്നു. ഈ സമയം രണ്ടാം പ്രതിയായ ഷിഹാബ് ഷമീറിനെ ശരീരത്തിൽ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. അക്രമത്തിനുശേഷം ബാറിനു പുറത്തേക്കുപോയ ഷമീർ വീണ്ടും അകത്തേക്കു വന്നപ്പോൾ ഷിബു വീണ്ടും ചുറ്റിക കൊണ്ട് തലയിലും മുഖത്തും അടിക്കുകയും ഷിഹാബ് പുറകിൽനിന്നു തള്ളി താഴെയിടുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഷമീർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഷമീറിനെ ഗുരുതരമായി പരുക്കേൽപ്പിച്ചശേഷവും ഷിബു ബാറിന്റെ കൗണ്ടറിൽനിന്ന് മദ്യപിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.