തൊട്ടാൽ മരിക്കുമെന്നു യുവതി; 2 മിനിറ്റ് മതിയെന്നു പ്രതി; ഡൽഹിയിൽ ഓടുന്ന കാറിൽ ലൈംഗികാതിക്രമം

ന്യൂഡൽഹി ∙ ഓടുന്ന കാറിൽ ഇരുപത്തിനാലുകാരിക്കെതിരെ ലൈംഗിക അതിക്രമം. യുവതിക്ക് പരിചയമുള്ള ആളാണ് പ്രതി. മൊമോസ് കഴിക്കാമെന്നു പറഞ്ഞാണ് പ്രതി കാറിൽ കയറ്റിയതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് സിഎൻജി നിറയ്ക്കണമെന്നു പറഞ്ഞ് വിജനമായ വഴിയിലേക്കു കാർ കൊണ്ടുപോയി.അതിനിടെ കാറിൽ വച്ച് പ്രതി മോശം പരാമർശങ്ങൾ നടത്തുകയും മോശമായ രീതിയിൽ സ്പർശിക്കുകയും ചെയ്തു. പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ തടഞ്ഞെന്നും പരാതിയിൽ പറയുന്നു. അതിനിടയിലും യുവതി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. ഈ വിഡിയോ പൊലീസിനു കൈമാറിയിട്ടുണ്ട്.

‘‘എന്നെ തൊട്ടാൽ ഞാൻ വണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കും, എന്റെ ശരീരത്തിൽ തൊടാൻ ഞാൻ അനുവദിക്കില്ല’’– എന്ന് യുവതി നിലവിളിച്ചുകൊണ്ട് പറയുന്നത് വിഡിയോയിൽ കേൾക്കാം. എന്നാൽ ‘രണ്ട് മിനിറ്റ് മാത്രം മതി’ എന്ന് പറഞ്ഞ് പ്രതി യുവതിയെ ഉപദ്രവിക്കുകയും വഴങ്ങിയില്ലെങ്കിൽ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെടാൻ മറ്റ് വഴികളില്ലാതെ കാറിന്റെ ജനലിലൂടെ പുറത്തേക്ക് ചാടാൻ യുവതി ശ്രമിക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഡൽഹി മാണ്ഡവലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments (0)
Add Comment