കോഴിക്കോട് ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട്ട് യുവതിയും യുവാവും പിടിയിൽ. ഈ മാസം എട്ടിന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടക്കാവ് രാരിച്ചൻ റോഡിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട പുതിയാപ്പ സ്വദേശി കീർത്തന (21), നന്മണ്ട സ്വദേശി അനന്തു (26) എന്നിവരാണ് പിടിയിലായത്. ഇവരുടെ മുറിയിൽ നിന്ന് 6 ഗ്രാം എംഡിഎംഎയും 85,000 രൂപയും മുൻപ് നടത്തിയ തിരച്ചിലിൽ പിടിച്ചെടുത്തിരുന്നു.
രഹസ്യവിവരത്തെ തുടർന്ന് നടക്കാവ് പൊലീസും സിറ്റി ഡാൻസാഫ് സംഘവും മെഡിക്കൽ കോളജിനു സമീപമുള്ള ഒളിത്താവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. നഗരത്തിലെ ഹോട്ടലുകളിൽ മുറിയെടുത്ത ശേഷം എംഡിഎംഎ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതായിരുന്നു കീർത്തനയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. വാഹനം ഇടിച്ച് ഒരു യുവതിയെ കൊലപ്പെടുത്തിയ കേസിലും ലഹരിമരുന്നു വിതരണവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലും പ്രതിയാണ് അനന്തു.
നഗരത്തിലെ ലഹരിമരുന്നു വിതരണവുമായി ബന്ധപ്പെട്ട പ്രധാന കണ്ണികളാണ് പിടിയിൽ ആയതെന്നാണു വിവരം. ഇവരെ ചോദ്യം ചെയ്യുന്നതോടെ ഇതുസംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.