സീതയുടെ മരണം കൊലപാതകം?; കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങളില്ല

തൊടുപുഴ∙ പീരുമേട്ടിൽ മീൻമുട്ടി വനത്തിൽ മരിച്ച സീതയുടേത് കൊലപാതകം. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞിരുന്നത്. കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്ന് ഫൊറൻസിക് സർജൻ നൽകുന്ന പ്രാഥമിക സൂചന. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിലാണ് വിവരങ്ങൾ പുറത്ത് വന്നത്. സീതയുടെ തലയ്ക്കും നെഞ്ചിനും പരുക്കുണ്ടായിരുന്നു. ബിനു പൊലീസ് കസ്റ്റഡിയിൽ.

ഗോത്രവിഭാഗത്തിൽപെട്ടവരാണു ബിനുവും കുടുംബവും. വനവിഭവം ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം ഉണ്ടായെന്ന് ബിനുവാണ് ഇന്നലെ പൊലീസിനോട് പറഞ്ഞത്. എന്നാൽ സീതയുടെ മുഖത്തും കഴുത്തിലും മൽപ്പിടിത്തത്തിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. തലയുടെ ഇടതുഭാഗത്തു പിടിച്ച് വലതുഭാഗം പലതവണ പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചു. തലയുടെ ഇടതുവശത്തും ക്ഷതമേറ്റിട്ടുണ്ട്. മരത്തിൽ ഇടിപ്പിച്ചതാകാനാണ് സാധ്യത. ഉയർന്ന ഭാഗത്ത് നിന്ന് താഴേക്ക് വീണ പരുക്കുകളും ദേഹത്തുണ്ട്. പാറയിൽ തലയിടിച്ചാണ് വീണിട്ടുള്ളത്.നഇടതുവശത്തെ ഏഴ് വരിയെല്ലുകൾ ഒടിഞ്ഞു. രണ്ടെണ്ണം ശ്വാസകോശത്തിൽ കുത്തിക്കയറിയിട്ടുണ്ട്. വലത് വശത്തെ ആറ് വരിയെല്ലുകൾ ഒടിഞ്ഞു. ഒരെണ്ണം ശ്വാസകോശത്തിൽ കുത്തിക്കയറിയെന്നും പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു.

തോട്ടാപ്പുരയിൽ നിന്നു മൂന്നര കിലോമീറ്റർ അകലെ മീൻമുട്ടിക്കു സമീപം വനത്തിലാണു കൊമ്പനാനയുടെ ആക്രമണം ഉണ്ടായതെന്നാണ് ബിനു പൊലീസിനോടു പറഞ്ഞത്. ഇന്നലെ ഉച്ചയ്ക്കു 2ന് ആണു സംഭവമെന്നും ഇതിനിടെ കാട്ടുപൊന്തയുടെ മറവിൽ നിന്നിരുന്ന ആനയുടെ മുന്നിൽ ഇരുവരും പെടുകയായിരുന്നെന്നും ബിനു മൊഴി നൽകിയിരുന്നു.മുന്നിൽ നടന്നിരുന്ന സീതയെ ആന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞെന്നും മൊഴിയിലുണ്ടായിരുന്നു. ബിനു ഫോണിൽ വിളിച്ചറിയിച്ചതിനെത്തുടർന്നു ബന്ധുക്കളും വനപാലകരുമെത്തി. തലയ്ക്കു പരുക്കേറ്റ് അവശയായ സീതയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Comments (0)
Add Comment