എലി കൊണ്ടുപോയിട്ടില്ല; കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി; ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ്

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവായ തൊണ്ടിമുതലായ തൂവാല കണ്ടെത്തി. കസ്റ്റഡിയില്‍ എടുത്ത ശേഷം പിന്നീട് കാണാതായ രക്തം പുരണ്ട തൂവാലയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എറണാകുളം സിജിഎം കോടതിയില്‍ നിന്ന് കാണാതായ തൊണ്ടിമുതലാണ് കണ്ടുകിട്ടിയിരിക്കുന്നത്. എലി കൊണ്ടുപോയതെന്നായിരുന്നു തൂവാല സൂക്ഷിച്ചിരുന്ന കവറിന് പുറത്ത് എഴുതിയിരുന്നത്.

കഴിഞ്ഞ തവണ കേസിന്റെ വിസ്തരത്തിനിടെയാണ്തൂവാല ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടത്. അപ്പോഴാണ് തൂവാല കാണാനില്ലെന്ന കാര്യം പുറത്തറിഞ്ഞത്. സീല്‍ഡ് കവറിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. രക്തം പുരണ്ട തൂവാല എലി കരണ്ടു എന്ന് രേഖപ്പെടുത്തിയിരിക്കുകയായിരുന്നു. പിന്നീട് കോടതി തന്നെ ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെയാണ് സിജിഎം കോടതിയില്‍ നിന്ന് തന്നെ തൂവാല കണ്ടുകിട്ടിയത്.2006 ഒക്ടോബര്‍ 22-നാണ് എന്‍ഡിഎഫ്. പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്. സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതാണ് ഫസലിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, കൊടി സുനി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.

Comments (0)
Add Comment