വയനാട്ടിൽ മണ്ണിടിച്ചിൽ; 30ൽ പരം ആളുകൾ കുടുങ്ങിക്കിടക്കുന്നു, വീണ്ടും മണ്ണിടിയാൻ സാധ്യതയെന്ന് നാട്ടുകാർ

കൽപറ്റ ∙ കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞു. തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 30 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.തുരങ്കപാതയുടെ നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴ കാരണം നിർമാണ ജോലികൾ ഇന്നലെ നിർത്തിവച്ചിരുന്നു. പ്രദേശത്തുണ്ടായിരുന്നവരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങി. അഗ്നിരക്ഷാസേന അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. ദുരന്തനിവാരണ സേനാംഗങ്ങൾ പ്രദേശത്തേക്ക് തിരിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലർച്ചെയും ഈ മേഖലയിൽ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. നിർമാണ മേഖലയിൽ ഉൾപ്പെടെ അതീവ ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

തുരങ്കപാതയുടെ നിർമാണത്തിനിടെ അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതു കൊണ്ടാണ് ദുരന്തമുണ്ടായതെന്നു മന്ത്രി ടി.സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരായ ടി.സിദ്ദിഖും എ.പി.അനിൽകുമാറും വയനാട്ടിലേക്ക് തിരിച്ചു. പ്രദേശത്ത് 24 മണിക്കൂറിനിടെ പെയ്തത് 265 എംഎം മഴയാണ്.അടിയന്തര രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചതായി തിരുവമ്പാടി എംഎൽഎ സി.കെ.കാസിം പറഞ്ഞു. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിയെന്നു സംശയിക്കുന്നതായി മുൻ പഞ്ചായത്ത് അംഗം അബ്ദുൾസലാം പറഞ്ഞു. ബസ് സ്റ്റോപ്പ് തകർന്നു. പാലത്തിനു മുകളിൽ മണ്ണ് നിറഞ്ഞു. പാലം ഇടിയാൻ സാധ്യതയുണ്ട്. താഴെയുള്ള വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. നിർമാണ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു എന്നും അബ്ദുൾ സലാം പറഞ്ഞു.

Comments (0)
Add Comment