വാനമ്പാടിക്ക് പ്രണാമം!, രാവിലെ 8 മുതല്‍ പൊതുദര്‍ശനം; സംസ്‌കാരം വൈകീട്ട്

മൈസൂരു : ഇന്നലെ അന്തരിച്ച തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് നടക്കും. സംസ്‌കാരം വൈകീട്ട് മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസില്‍ നടക്കും. ജാനകിയമ്മയുടെ ആഗ്രഹം അനുസരിച്ചാണ് ഹുണ്ഡിയില്‍ സംസ്‌കരിക്കുന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. രാവിലെ എട്ടു മണി മുതല്‍ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടില്‍ പൊതു ദര്‍ശനം ആരംഭിക്കും. കലാ- സാഹിത്യ- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് വിഖ്യാത ഗായികയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.

ഇന്നലെ രാത്രി ഏഴരയോടെയാണ് തെന്നിന്ത്യന്‍ വാനമ്പാടി എന്നറിയപ്പെടുന്ന എസ് ജാനകി (88) വിടവാങ്ങിയത്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ്. ജാനകിയെ മൈസൂരു അപ്പോളേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ ഐസിയുവിലേക്ക് മാറ്റിയിരുന്നു. രാത്രി ഏഴരയോടെ മരണം സ്ഥിരീകരിച്ചതായി മൈസൂരു അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ജനുവരിയില്‍ ഏകമകന്‍ മുരളീകൃഷ്ണയുടെ മരണശേഷം ചെറുമകള്‍ അപ്‌സര വൈദ്യുലയ്‌ക്കൊപ്പമായിരുന്നു എസ് ജാനകി താമസിച്ചിരുന്നത്. ഇരുപതോലം ഭാഷകളിലായി ഇരുപതിനായിരത്തിലേറെ ഗാനങ്ങള്‍ എസ് ജാനകി ആലപിച്ചിട്ടുണ്ട്. 2017 ഒക്ടോബറില്‍ 79-ാം വയസ്സിലാണ് ജാനകിയമ്മ പൊതുവേദിയില്‍ നിന്നും വിരമിച്ചത്. ആന്ധ്രയിലെ ഗുണ്ടൂരില്‍ ഡോക്ടര്‍ ശിസ്തില രാമമൂര്‍ത്തിയുടേയും സത്യവതിയുടേയും മകളായി 1938 ഏപ്രില്‍ 23 നാണ് ജാനകിയുടെ ജനനം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പിന്നണിഗായികമാരിലൊരാളായ ജാനകി, മലയാളത്തില്‍ 1200 ഓളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Comments (0)
Add Comment