കൊച്ചി: കേരളത്തിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ അധികം തടവുകാരുണ്ടെന്ന് വിയ്യൂര്‍ ജയില്‍ മുന്‍ സൂപ്രണ്ട് കെ അനില്‍കുമാര്‍. 600 തടവുകാരെ ഉള്‍ക്കൊള്ളാവുന്ന ജയിലുകളില്‍ 1200 ഓളം പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. മയക്കുമരുന്ന് ( എന്‍ഡിപിഎസ്), പോക്‌സോ കേസുകളിലെ വര്‍ധനയാണ് തടവുകാരുടെ എണ്ണം ക്രമാതീതമായി ഉയരാന്‍ കാരണം. അതേസമയം രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പരിപാലിക്കുന്നത് കേരളത്തിലെ ജയിലുകളാണെന്നും അനില്‍കുമാര്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 57 ജയിലുകളുകളിലായി 12,000 ഓളം തടവുകാരുണ്ട്. ശിക്ഷിക്കപ്പെട്ട തടവുകാരെ സെന്‍ട്രല്‍ ജയിലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കേരളത്തിലെ തടവുകാരില്‍ 45 ശതമാനവും എന്‍ഡിപിഎസ്, പോക്‌സോ കേസുകളില്‍പ്പെട്ട് ജയിലിലായവരാണ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 20 രാജ്യങ്ങളിലെ 85 വിദേശ തടവുകാരുണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ 138 ഏക്കര്‍ വരുന്ന ക്യാംപസാണ്. വത്തിക്കാനേക്കാള്‍ വലുതാണ്. ക്യാംപസില്‍ അഞ്ചു സ്ഥാപനങ്ങളാണുള്ളത്. സെന്‍ട്രല്‍ ജയില്‍, അതീവ സുരക്ഷാ ജയില്‍, സബ് ജയില്‍, വനിതാ ജയില്‍, ജില്ലാ ജയില്‍ എന്നിവയാണുള്ളത്.തടവുകാര്‍ക്ക് ഏറ്റവും നല്ല ഭക്ഷണം കൊടുക്കുന്നു എന്ന വിമര്‍ശനങ്ങളിലും അനില്‍കുമാര്‍ പ്രതികരിച്ചു. ജയിലിലെ ഭക്ഷണം മെച്ചപ്പെട്ടിട്ടുണ്ട്. തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ മത്സ്യവും ആഴ്ചയില്‍ ഒരിക്കല്‍ ആട്ടിറച്ചിയും ലഭിക്കും. ഔദ്യോഗിക പോഷകാഹാര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇത് നല്‍കുന്നത്. ഇതില്‍ സമൂഹത്തിന്റെ പ്രതികരണം മനസ്സിലാക്കുന്നു. ശിക്ഷ എന്നാല്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്നാണ്. കുറ്റവാളികളുടെ സ്വാതന്ത്ര്യം നിഷേധിക്കുക, അച്ചടക്കം പാലിക്കുക, സാധ്യമാകുന്നിടത്തെല്ലാം അവരെ മെച്ചപ്പെട്ട മനുഷ്യരായി തിരിച്ചുവരാന്‍ സജ്ജമാക്കുക എന്നിവയാണ് ശിക്ഷയുടെ ലക്ഷ്യം.
വ്യക്തിപരമായി വധശിക്ഷയെ അനുകൂലിക്കുന്നില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു. നിരപരാധികള്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. അത് പിന്നീട് തിരുത്താനാകില്ലല്ലോ. കണ്ണൂരിലെയും തിരുവനന്തപുരത്തെയും ജയിലുകളില്‍ ഇരട്ട തൂക്കുമരം ഉണ്ടായിരുന്നു. ഇന്ന്, ‘അപൂര്‍വങ്ങളില്‍ അപൂര്‍വമായ’ കേസുകള്‍ക്കാണ് വധശിക്ഷ നല്‍കുന്നത്. നിലവില്‍ 17 വധശിക്ഷാ തടവുകാരുണ്ടെന്നാണ് തന്റെ അറിവ്. അതില്‍ വധശിക്ഷ വിധിച്ച് കൂടുതല്‍ കാലം തടവില്‍ കിടക്കുന്നത് ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയാണ്. അയാളുടെ വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്. കെ അനില്‍കുമാര്‍ വ്യക്തമാക്കി.