ബഹ്‌റൈനില്‍ അപായ സൈറണുകള്‍; വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്, ഗള്‍ഫില്‍ ജാഗ്രതാ നിര്‍ദേശം

ദോഹ: ഇറാന്‍ ആക്രമണങ്ങളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങളോട് ശാന്തരായിരിക്കാനും തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.ജനങ്ങള്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും തെറ്റായ വിവരങ്ങളും സ്ഥിരീകരിക്കാത്ത ഫോട്ടോകളും വിഡിയോകളും പങ്കിടുരുതെന്നും നിര്‍ദേശമുണ്ട്. അല്ലാത്ത പക്ഷം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷാ വിഭാഗം അതീവ ജാഗ്രത പാലിക്കുകയും പൊതു സുരക്ഷ ഉറപ്പാക്കാനും സേവനങ്ങള്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കന്നതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ആക്രമണങ്ങളില്‍ ഒരു കുട്ടിക്ക് പരിക്കേറ്റുവെന്നും ആവശ്യമായ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ബഹ്‌റൈനില്‍ രാത്രിയില്‍ രണ്ട് തവണ അപായ സൈറണ്‍ മുഴങ്ങിയതിന് പിന്നാലെ അധികൃതര്‍ ജനങ്ങളോട് ജാഗ്രത പാലിക്കാനും അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് മാറാനും നിര്‍ദേശിച്ചു. അതേസമയം രാജ്യത്തിന് നേരെയുണ്ടായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു. ആക്രമണങ്ങളെ തടയുന്നതിനിടയില്‍ കേള്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കുവൈത്ത് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.വ്യോമാതിര്‍ത്തി ലക്ഷ്യമിട്ടെത്തിയ മൂന്ന് ഇറാന്റെ മിസൈലുകളെ ജോര്‍ദാന്‍ സായുധ സേനയും തകര്‍ത്തു. പ്രതിരോധ നടപടികളിലൂടെ മിസൈലുകള്‍ ആകാശത്തുവച്ചുതന്നെ നശിപ്പിച്ചതായും രാജ്യത്ത് ഒരിടത്തും ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജോര്‍ദാന്‍ സേന സ്ഥിരീകരിച്ചു.

Comments (0)
Add Comment