ചോദ്യപ്പേപ്പർ മാറി നൽകി; പിഎസ്‌സി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം∙ നിയമനക്രമക്കേടുമായി ബന്ധപ്പെട്ട് കടുത്ത ആരോപണങ്ങള്‍ ഉയരുന്നതിനിടെ പിഎസ്‌സിക്കു തലവേദനയായി വീണ്ടും പരീക്ഷാ പിഴവ്. ചോദ്യപ്പേപ്പര്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ റദ്ദാക്കി. വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് രാവിലെയും ഉച്ചയ്ക്കുമായി നടക്കുന്ന പരീക്ഷയിലാണ് ചോദ്യപ്പേപ്പര്‍ മാറി നല്‍കിയത്. ആലപ്പുഴയിലെ ഒരു പരീക്ഷാകേന്ദ്രത്തില്‍ ഉച്ചയ്ക്കുള്ള ചോദ്യക്കടലാസ് രാവിലെ നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.

പരീക്ഷ കഴിഞ്ഞ ശേഷമാണ് ഉദ്യോഗസ്ഥര്‍ ഇതു തിരിച്ചറിഞ്ഞത്. ഇതോടെയാണ് സംസ്ഥാനത്തുടനീളം ഉച്ചയ്ക്കു ശേഷം നടത്തേണ്ട പരീക്ഷ റദ്ദാക്കിയത്. ദൂരെയുള്ള കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാന്‍ എത്തിയ ലക്ഷക്കണക്കിനു ഉദ്യോഗാര്‍ഥികളാണ് ഇതോടെ വലഞ്ഞത്. ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം രാവലെ നടന്ന പരീക്ഷ പൂര്‍ണമായി റദ്ദാക്കില്ല. ചോദ്യക്കടലാസ് മാറി നല്‍കിയ പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കായി മറ്റൊരു ചോദ്യപ്പേപ്പര്‍ ഉപയോഗിച്ചു വീണ്ടും പരീക്ഷ നടത്തും.

കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌റ്, കെടിഡിസിയില്‍ സ്റ്റോര്‍ മാന്‍, ബവ്‌റിജസ് കോര്‍പറേഷനില്‍ എല്‍ഡി ക്ലാര്‍ക്ക് (നേരിട്ടും തസ്തികമാറ്റം വഴിയും) എന്നീ തസ്തികകളിലേക്കുള്ള ടെന്‍ത് ലെവല്‍ കോമണ്‍ പ്രിലിംസ് പരീക്ഷയുടെ രാവിലെയും ഉച്ചയ്ക്കുമായുള്ള ഒന്നും രണ്ടും ഘട്ട പരീക്ഷയിലാണ് ചോദ്യപേപ്പര്‍ മാറി നല്‍കിയത്. ആദ്യ ഘട്ട പരീക്ഷ രാവിലെ 10 മുതല്‍ 11.35 വരെയും രണ്ടാം ഘട്ട പരീക്ഷ 1.30 മുതല്‍ 3.05 വരെയുമാണ് നിശ്ചയിച്ചിരുന്നത്. ഒന്നര ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതാന്‍ അപേക്ഷിച്ചിരുന്നത്. മൂന്നും നാലും ഘട്ട പരീക്ഷകള്‍ ഓഗസ്റ്റ് ഒന്നിനാണ്.

Comments (0)
Add Comment