പീഡനത്തിനിരയായ 17കാരി പ്രസവിച്ചു, കുഞ്ഞിനെ അനാഥ മന്ദിരത്തിലാക്കാൻ നീക്കം; ബന്ധുവായ യുവാവ് അറസ്റ്റിൽ

കാസർകോട് ∙ പീഡനത്തിനിരയായ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ. രഹസ്യമായി കുഞ്ഞിനെ അനാഥ മന്ദിരത്തിൽ കൈമാറാനുള്ള ശ്രമത്തിനിടെയാണ് സംഭവം പുറത്തറിഞ്ഞതും ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്തതും. പ്ലസ് ടു കഴിഞ്ഞ ശേഷം വീട്ടിൽ തന്നെയായിരുന്നു പെൺകുട്ടി. ഇതിനിടയിലാണ് യുവാവിൽനിന്നു പീഡനം ഉണ്ടായത്.

വയറുവേദനയെ തുടർന്ന് പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ ഗർഭിണിയാണെന്ന് വ്യക്തമായി. ജൂലൈയിൽ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചു. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് അറിയിച്ചതിനാൽ ആശുപത്രി അധികൃതർക്ക് സംശയം തോന്നിയില്ല. തിരിച്ചു വീട്ടിലെത്തിയപ്പോൾ കുഞ്ഞിനെ അനാഥ മന്ദിരത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ കുഞ്ഞുമായി തലശ്ശേരിയിലെ അനാഥമന്ദിരത്തിലെത്തി.

സംഭവത്തിൽ സംശയം തോന്നിയ അനാഥമന്ദിരം അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസിനെയും അറിയിച്ചു. സ്ഥലത്തെത്തിയ തലശ്ശേരി പൊലീസ് പെൺകുട്ടിയുമായി സംസാരിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് തലശ്ശേരി പൊലീസ് ബദിയഡുക്ക പൊലീസുമായി ബന്ധപ്പെട്ടു. ബദിയഡുക്ക പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

Comments (0)
Add Comment