നഴ്സിങ് ഹോമിൽ നഴ്സ് തൂങ്ങിമരിച്ച നിലയിൽ, പീഡിപ്പിക്കപ്പെട്ടുവെന്ന് കുടുംബം, ആരോപണ നിഴലിൽ മാനേജ്മെന്റ്; കാമുകൻ കസ്റ്റഡിയിൽ

കൊൽക്കത്ത ∙ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ നഴ്സിങ് ഹോമിൽ നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. നഴ്സിങ് ഹോമിന്റെ നാലാം നിലയിലെ മുറിയിൽ 24 കാരിയായ യുവതിയെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നഴ്സിങ് ഹോമിന്റെ പ്രവർത്തനത്തിലെ ക്രമക്കേടുകൾ വെളിപ്പെടുത്തിയതിനെത്തുടർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും സിപിഎമ്മും രംഗത്തെത്തി.

നഴ്സിങ് ഹോമിനെതിരെ യുവതിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിന്റെ സുതാര്യത ഉറപ്പാക്കാൻ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടം വിഡിയോയിൽ പകർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം, കുടുംബത്തിന്റെ ആരോപണം നഴ്‌സിങ് ഹോം മാനേജ്‌മെന്റ് നിഷേധിച്ചു. യുവതി ആത്മഹത്യ ചെയ്തെന്നാണ് മാനേജ്മെന്റിന്റെ ഭാഷ്യം.

സംഭവം പുറത്തുവന്നതിനു പിന്നാലെ നഴ്സിങ് ഹോം പരിസരത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്തു. ബിജെപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്തതോടെ ആറ് മണിക്കൂർ ഗതാഗത തടസമുണ്ടായി. ഇരയുടെ പോസ്റ്റ്‌മോർട്ടം നടക്കുന്ന ആശുപത്രിയിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

ആശുപത്രിയിൽ മതിയായ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. മൃതദേഹം സൂക്ഷിച്ചിരുന്ന മോർച്ചറിയിലെ പ്രവർത്തിക്കാത്ത സിസി ടിവി ക്യാമറകളും തകർന്ന വാതിലുകളും ചൂണ്ടിക്കാട്ടി സിപിഎം നേതാവ് തീർഥങ്കർ റോയ് വാർത്താസമ്മേളനം നടത്തി.വിവാഹവുമായി ബന്ധപ്പെട്ട് കാമുകനുമായി യുവതി വഴക്കിട്ടിരുന്നുവെന്ന് വാട്സാപ്പ് പരിശോധിച്ചതിൽ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വിവാഹം കഴിക്കില്ലെന്ന് താൻ പറഞ്ഞതിനെ തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്ന് ഇയാൾ സ്ഥിരീകരിച്ചു. ഇരയേക്കാൾ പ്രായം കുറവായതാണ് വിവാഹം കഴിക്കാത്തതിന്റെ പ്രധാന കാരണമെന്നും ഇയാൾ പറഞ്ഞു.

Comments (0)
Add Comment