മിന്നല്‍ പ്രളയം; 243 പേര്‍ മരിച്ചു, നിരവധിയാളുകളെ കാണാനില്ല

ഇസ്‌ലാമാബാദ്: പാകിസ്താനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 243 പേര്‍ മരിക്കുകയും നിരവിധി പേരെ കാണാതാവുകയും ചെയ്തു. വടക്ക്-പടിഞ്ഞാറന്‍ പാകിസ്താനിലെ ബുനര്‍ ജില്ലയെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. വെള്ളിയാഴ്ച്ചയോടെ പ്രളയത്തില്‍ ബുനറില്‍ മാത്രം 157 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. നിരവധി വീടുകളും ഒലിച്ചു പോയി.

ബുനറില്‍ രക്ഷാപ്രവര്‍ത്തകരും, ഹെലികോപ്ടര്‍ സംവിധാനവും ചേര്‍ന്ന് ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും മണ്ണിലും ചെളിയിലും പൊതിഞ്ഞ് കിടക്കുന്ന പ്രദേശത്ത് നിന്ന് ആളുകളെ രക്ഷിക്കുന്നത് ദുഷ്‌കരമാണെന്നും സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. ഒറ്റപ്പെട്ട കുടുംബങ്ങളിലേക്ക് എത്തിപ്പെടാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കാത്തതും സാഹചര്യം വഷളാക്കി.

മന്‍സെഹ്ര ജില്ലയില്‍ ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടന്ന 2000ത്തോളം വിനോദസഞ്ചാരികളെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷപ്പെടുത്തിയത്. സിറാന്‍ വാലിയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍.ബജൗറില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഭക്ഷണവുമായി എത്തിയ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാരും മരണപ്പെട്ടിരുന്നു. ഗ്ലേസ്യല്‍ തടാകത്തിന്റെ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments (0)
Add Comment