കിടപ്പു രോഗിയായ അച്ഛനു ക്രൂര മർദനം, സ്റ്റീൽ വള കൊണ്ട് തലയ്ക്കടിച്ചു, കഴുത്ത് തിരിച്ചു; ഇരട്ട സഹോദരന്മാർ അറസ്റ്റിൽ

തുറവൂർ ∙ കിടപ്പു രോഗിയായ പിതാവിനെ മദ്യലഹരിയിൽ ക്രൂരമായി മർദിക്കുകയും സംഭവത്തിന്റെ വിഡിയോ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഇരട്ട സഹോദരങ്ങളെ പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടണക്കാട് ചന്ദ്രാനിവാസിൽ ചന്ദ്രശേഖരൻ നായരെ (79) മർദിച്ചതിനു മക്കൾ അഖിൽചന്ദ്രൻ (30), നിഖിൽ ചന്ദ്രൻ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മാതാപിതാക്കൾക്കൊപ്പമാണ് അഖിലും നിഖിലും താമസിക്കുന്നത്. ഞായറാഴ്ച രാത്രി 10.42ന് കട്ടിലിൽ കിടക്കുകയായിരുന്ന ചന്ദ്രശേഖരൻ നായരെ കട്ടിലിൽ ഇരുന്നുകൊണ്ടുതന്നെ അഖിൽ ആക്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. കയ്യിൽ ധരിച്ചിരുന്ന സ്റ്റീൽ വള കൊണ്ട് തലയ്ക്ക് പിന്നിൽ അടിക്കുകയും അനങ്ങാൻ പറ്റാത്ത രീതിയിൽ കൈകൾ പിടിക്കുകയും കഴുത്തിൽ പിടിച്ചു തിരിക്കുകയുമായിരുന്നു. സംഭവ സമയത്ത് മാതാവ് നിസ്സഹായയായി സമീപം ഇരിക്കുന്നുണ്ടായിരുന്നു. അച്ഛനെ അഖിൽ ആക്രമിക്കുമ്പോൾ നിഖിൽ ഇതിന്റെ വിഡിയോ ചിത്രീകരിച്ചു.

മർദിക്കുന്നതിനിടെ ഇരുവരും സന്തോഷം പങ്കുവയ്ക്കുന്നുണ്ട്. മർദന ദൃശ്യങ്ങൾ പ്രതികൾ മൂത്ത സഹോദരൻ പ്രവീണിനും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തു. പ്രവീൺ നൽകിയ പരാതിയിലാണ് കേസെടുത്തത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു. ചേർത്തലയിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇന്ന് ചേർത്തല കോടതിയിൽ ഹാജരാക്കും. 2023ലും ഇരുവരും ചേർന്ന് പിതാവിനെ മർദിച്ചതിനു പട്ടണക്കാട് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Comments (0)
Add Comment