വാഷിങ്ടൻ∙ തീരുവ വർധനയിലൂടെ ഇന്ത്യയ്‌ക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഐടി മേഖലയിൽ അടുത്ത ‘പണി’യുമായി ഉടൻ രംഗത്തെത്തിയേക്കുമെന്ന് റിപ്പോർട്ട്. യുഎസ് ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ‘ഔട്ട്‌സോഴ്‌സിങ്’ നിർത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് തടയാൻ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഐടി സേവനങ്ങൾക്കായി ഇനി അമേരിക്കക്കാർ ഇംഗ്ലിഷ് ഭാഷയ്ക്കു വേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും കോൾ സെന്ററുകള്‍ വീണ്ടും അമേരിക്കൻ ആകുമെന്നും ലോറ ലൂമർ പരിഹാസരൂപേണ തന്റെ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു. തീരുമാനം നടപ്പിലാക്കിയാൽ, ഇത് ഇന്ത്യൻ ഐടി സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയാകും. യുഎസ് ഐടി സ്ഥാപനങ്ങളിൽ നിന്നുള്ള ഔട്ട്‌സോഴ്‌സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയിൽ ഇതു വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ഐടി മേഖലയെ വലിയ തൊഴിൽ നഷ്ടത്തിലേക്ക് നയിക്കുമെന്നാണ് സൂചന.