യുകെ പാർലമെന്റിൽ പുരസ്കാരം ഏറ്റുവാങ്ങിയെന്ന് ആര്യ; അത് വാടക ഹാളല്ലേയെന്ന് സമൂഹ മാധ്യമങ്ങൾ; വീണ്ടും വിവാദം

തിരുവനന്തപുരം ∙ മേയര്‍ ആര്യ രാജേന്ദ്രന്‍ ലണ്ടനില്‍ സ്വീകരിച്ച വേള്‍ഡ് ബുക് ഓഫ് റെക്കോര്‍ഡ്‌സിനെപ്പറ്റി വിവാദം. അവാർഡ് വാങ്ങാൻ സർക്കാർ അനുമതിയോടെ നഗരസഭയുടെ ചെലവിലായിരുന്നു ആര്യയുടെ യാത്ര. ബ്രിട്ടിഷ് പാര്‍ലമെന്റില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനു വിമാനയാത്രയ്ക്ക് അനുമതി നല്‍കിയും യാത്രാച്ചെലവ് നഗരസഭയുടെ തനതുഫണ്ടില്‍നിന്നു ചെലവഴിക്കാന്‍ അനുമതി നല്‍കിയും ആയിരുന്നു സർക്കാർ ഉത്തരവ്.

എന്നാല്‍ യുകെ പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സിലെ ഹാളിലാണ് ചടങ്ങു നടന്നതെന്നും ഈ ഹാള്‍ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വാടകയ്ക്ക് കൊടുക്കാറുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നു. സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നതു പോലെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആയിരുന്നില്ല ചടങ്ങ് എന്നാണ് ആക്ഷേപം.

സിപിഎം നേതാക്കളും പ്രവര്‍ത്തകരും ആര്യയെ അഭിനന്ദന പോസ്റ്റുകള്‍ കൊണ്ട് മൂടുമ്പോള്‍ പണം കൊടുത്താണ് അവാർഡ് വാങ്ങിയത് എന്നാണ് എതിരാളികളുടെ ആരോപണം. വിവാദത്തിൽ പ്രതികരിക്കാൻ ആര്യയോ സിപിഎം നേതാക്കളോ തയ്യാറായിട്ടില്ല. ലണ്ടനിലെ ‘വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്’ എന്ന സംഘടനയാണ് ആര്യ രാജേന്ദ്രനു പുരസ്‌കാരം നൽകിയത്. കിട്ടിയ സർട്ടിഫിക്കറ്റിൽ ‘ആര്യ രാജേന്ദ്രൻ, സിപിഎം’ എന്നാണ് എഴുതിയിരിക്കുന്നത്.

‘തിരുവനന്തപുരം നഗരസഭ നടപ്പാക്കിയ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ പാര്‍ലമെന്റില്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് സംഘടിപ്പിച്ച ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ്, മേയര്‍ എന്ന നിലയില്‍ ഞാന്‍ ഏറ്റുവാങ്ങുകയാണ്. പ്രസ്ഥാനത്തിനും ജനങ്ങള്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു’ പുരസ്‌കാരം ഏറ്റുവാങ്ങിയ ചിത്രം സഹിതം ആര്യ രാജേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതിനു പിന്നാലെ മന്ത്രിമാരും സിപിഎം നേതാക്കളും പ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ ആര്യയെ അഭിനന്ദിച്ച് കുറിപ്പുകൾ എഴുതി.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നും ഇവര്‍ക്ക് ബിജെപി ബന്ധമുണ്ടെന്നും വരെ ആരോപണമുയര്‍ന്നിട്ടുണ്ട്. സന്തോഷ് ശുക്ല എന്ന വ്യക്തിയാണ് സിഇഒ. ഇന്ത്യന്‍ സംഘടന യുകെയില്‍ നല്‍കിയ അവാര്‍ഡ് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതിയോടെ നഗരസഭയുടെ ചെലവില്‍ യാത്ര നടത്തിയത് എന്തിനെന്നും സമൂഹമാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നുണ്ട്. പുത്തരിക്കണ്ടം മൈതാനത്ത് ഓഗസ്റ്റ് 9ന് ആറായിരത്തിലധികം കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ സീഡ് ബോള്‍ ക്യാംപെയിന്റെ ഭാഗമായി നഗരസഭയ്ക്ക് കിട്ടിയ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വീകരിക്കാനാണ് മേയര്‍ക്ക് യാത്രാനുമതി നല്‍കിയത്.

യുകെ അവാർഡ് വഴി മേയർ പരിഹാസ്യ കഥാപാത്രമായെന്ന് കോർപ്പറേഷൻ കൗൺസിലറും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ വി.വി. രാജേഷ് മനോരമ ഓൺലൈനോട് പറഞ്ഞു. നഗരത്തിലെ പ്രശ്നങ്ങൾ അനുദിനം വഷളാവുകയാണ്. അതിനിടെയാണ് മേയർ തട്ടിക്കൂട്ട് അവാർ‌ഡ് വാങ്ങാൻ യുകെയിൽ പോയത്. സ്വാധീനം ചെലുത്തിയാണ് ഈ അവാർ‌ഡ് ഒപ്പിച്ചത്. തിരുവനന്തപുരത്തെ മാലിന്യ വിമുക്തമാക്കാൻ കേന്ദ്ര സർക്കാർ നൽകിയ ഇലക്ട്രിക്ക് ബസ് ഓടിച്ചാണ് അതിന്റെ പേരിൽ മേയർ തട്ടിപ്പ് അവാർഡ് വാങ്ങിയത് എന്നും വി.വി. രാജേഷ് ആരോപിച്ചു.

Comments (0)
Add Comment