ചൂരൽമല പുനരധിവാസം: തൊഴിലാളികളുടെ പിരിച്ചുവിടൽ ആനുകൂല്യം വേഗത്തിലാക്കാൻ നിർദേശം

ചൂരൽമല – മുണ്ടക്കൈ പുനരധിവാസത്തിനായി ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്കു പിരിച്ചുവിടൽ ആനുകൂല്യം നൽകാനുള്ള നിയമനടപടികൾ വേഗത്തിലാക്കാൻ അഡ്വക്കറ്റ് ജനറലിന് (എജി) നിർദേശം. മന്ത്രിമാരായ കെ.രാജൻ, വി. ശിവൻകുട്ടി, ഒ.ആർ.കേളു എന്നിവരുടെ യോഗത്തിലാണ് തീരുമാനം. പലയിനങ്ങളിലായി 5,97,53,793 രൂപ തൊഴിലാളികൾക്കു നൽകാനുണ്ടെന്നും ഇതിന്റെ റവന്യൂ റിക്കവറി നടക്കുകയാണെന്നും വേതനം, ഗ്രാറ്റുവിറ്റി തുടങ്ങിയവ ഉൾപ്പെടെയുള്ള വേതന കുടിശ്ശിക സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട വകുപ്പ് ശേഖരിക്കുകയാണെന്നും എജി കോടതിയെ അറിയിച്ചിട്ടുണ്ട്.

കെട്ടിവയ്ക്കാൻ പറഞ്ഞ തുക രണ്ടു ഘട്ടങ്ങളിലായി സർക്കാർ കോടതിയിൽ കെട്ടിവച്ചു. എന്നാൽ ഈ തുക എങ്ങനെ വിതരണം ചെയ്യണമെന്നു കോടതി നിർ‌ദേശിച്ചിട്ടില്ല. തൊഴിലാളികൾക്കു ലഭിക്കേണ്ട ആനുകൂല്യം ഈ തുകയിൽനിന്നു ലഭ്യമാക്കുന്നത് സംബന്ധിച്ച് കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവരാനാണ് എജിക്ക് നൽകിയ നിർദേശം.

2015 ഫെബ്രുവരി മുതൽ 2024 ഡിസംബർ വരെയുള്ള പിഎഫ് കുടിശ്ശികയായ 2,73,43,304 രൂപ, അതിന് പിഎഫ് കമ്മിഷണർ നിർദേശിക്കുന്ന പിഴപ്പലിശ, തൊഴിലാളികൾക്ക് 2023-24, 2024-25 വർഷങ്ങളിലെ ബോണസായ 4,43,995 രൂപ, 2022– 2024 വർഷങ്ങളിലെ ആന്വൽ ലീവ് സറണ്ടർ ആനുകൂല്യം 14,20,591 രൂപ, 2019–2023 വർഷങ്ങളിലെ സാലറി അരിയർ 4,46,382 രൂപ, പ്രൊവിഡന്റ് ഫണ്ടിൽ അധികമായി ഈടാക്കിയ 7,21,240 രൂപ, തൊഴിലാളികളുടെയും സൂപ്പർവൈസർമാരുടെയും 4 മാസത്തെ വേതന കുടിശ്ശിക 17,93,087 രൂപ, തൊഴിലാളികൾക്ക് 6 വർഷത്തെ വെതർ പ്രൊട്ടക്ടീവ് ആനുകൂല്യമായ 3,25,500 രൂപ, ഡപ്യൂട്ടി ലേബർ കമ്മിഷണറുടെ ഉത്തരവിൽ ഉൾപ്പെട്ടതടക്കം 150 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി 2,35,09,300 രൂപ, അൺക്ലെയിമിഡ്‌ ഡ്യൂസ് 33,67,409 രൂപ എന്നിവ വിവിധ ഹെഡുകളിലായി തൊഴിലാളികൾക്ക് മാനേജ്മെന്റ് നൽകുമെന്ന് തൊഴിൽ വകുപ്പ് അഡീഷനൽ ലേബർ കമ്മിഷണർ(ഐആർ) കെ.എം.സുനിലിന്റെ അധ്യക്ഷതയിൽ വയനാട് ജില്ലാ ലേബർ ഓഫിസിൽ ചേർന്ന യോഗത്തിൽ മാനേജ്‌മെന്റ് സമ്മതിച്ചിരുന്നു.

Comments (0)
Add Comment