ദുബായ് ∙ സൗദിയിൽ നിന്ന് ആഗ്രഹിച്ച നിക്ഷേപം യുഎഇയിൽ നിന്നു നേടിയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗൾഫ് പര്യടനം പൂർത്തിയാക്കിയത്. നയതന്ത്ര സൗഹൃദം ശക്തമാക്കാനെത്തിയ ട്രംപിനെ ഗൾഫ് രാജ്യങ്ങൾ നിരാശപ്പെടുത്തിയില്ല. സൗദിയിൽ നിന്ന് ഒരു ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിച്ച ട്രംപിന് 1.4 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം നൽകി യുഎഇ ഞെട്ടിച്ചു. ബോയിങ്ങിൽ നിന്നു വിമാനം വാങ്ങാനുള്ള 20,000 കോടി ഡോളർ ഉൾപ്പെടെയാണിത്. അമേരിക്കയ്ക്കു പുറത്തു ലോകത്തിലെ ഏറ്റവും വലിയ എഐ ക്യാംപസ് അബുദാബിയിൽ നിർമിക്കാനും ധാരണയായി.
അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്ങിൽ നിന്ന് ഇത്തിഹാദ് എയർലൈൻസ് 28 ബോയിങ് 787, 777എക്സ് വിമാനങ്ങൾ വാങ്ങും. മൊത്തം 20000 കോടി ഡോളറിന്റേതാണ് ഇടപാട്. യുഎഇയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സായിദ് മെഡലും ട്രംപിനു സമ്മാനിച്ചു. സൗദി 60000 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇതുവരെ പ്രഖ്യാപിച്ചത്. ഇത് ഒരു ലക്ഷം കോടി ഡോളറായി വർധിപ്പിക്കുമെന്നു കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉറപ്പു നൽകിയിട്ടുണ്ട്. റഷ്യ – യുക്രെയ്ൻ സമാധാന ചർച്ചയ്ക്ക് തുർക്കിക്ക് പോകാനായിരുന്നു ട്രംപിന്റെ പദ്ധതിയെങ്കിലും പ്രസിഡന്റുമാർ ചർച്ചയ്ക്കു വരാതിരുന്നതോടെ അമേരിക്കയിലേക്കു തന്നെ മടങ്ങി.