സഹകരണ പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്: ജില്ലയില്‍നിന്നു 150 പേര്‍ പങ്കെടുക്കും

കല്‍പ്പറ്റ: കേരള കോ ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. പെന്‍ഷന്‍ ബോര്‍ഡ് നിര്‍ത്താലാക്കി അതിനെ സഹകരണ ജീവനക്കാരുടെ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ഭാഗമാക്കുക, പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, സഹകരണ സ്ഥാപനങ്ങളുടെ ലാഭവിഹിതത്തില്‍ 10 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് നീക്കിവയ്ക്കുന്നതിന് നിയമനിര്‍മാണം നടത്തുക, പെന്‍ഷന്‍ കാലോചിതമാക്കുന്നതില്‍ താമസമുണ്ടാകുന്നപക്ഷം 15 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, പെന്‍ഷന്‍ നിയമത്തില്‍ പറയുന്നതുപോലെ പെന്‍ഷന്‍ ഫണ്ടിലേക്ക് സര്‍ക്കാര്‍ ബജറ്റ് വിഹിതം അനുവദിക്കുക, പലിശനിരക്ക് കൂടുതയുള്ളതും സുരക്ഷിതവുമായ സംവിധാനത്തിലേക്ക് പെന്‍ഷന്‍ ഫണ്ട് നിക്ഷേപം മാറ്റുക, നിര്‍ത്തലാക്കിയ ക്ഷാമാശ്വാസം പുനഃസ്ഥാപിക്കുക,മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുക, മിനിമം, മാക്‌സിമം പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുക, ബയോമെട്രിക് മസ്റ്ററിംഗിനു വിധേയമാക്കുമ്പോള്‍ സാമൂഹികസുരക്ഷാപെന്‍ഷനുകള്‍ വാങ്ങുന്നതിലെ തടസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

മാര്‍ച്ചില്‍ ജില്ലയില്‍നിന്നു 150 പേര്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.കെ. കേളപ്പന്‍, സെക്രട്ടറി എ. ശ്രീധരന്‍, കമ്മിറ്റി അംഗങ്ങളായ പി.കെ. ബാബുരാജ്, ടി. വിശ്വനാഥന്‍, ഇ.ജെ. ലൂക്കോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Comments (0)
Add Comment