ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡീയസ് ഈറേ. പ്രണവ് മോഹൻലാൽ ആദ്യമായി ഒരു ഹൊറർ ചിത്രത്തിൽ എത്തുന്നുവെന്ന പ്രത്യേകതയ്ക്കൊപ്പം ചിത്രത്തിന്റെ പേരും കൗതുകമുണർത്തുന്ന സംഗതിയാണ്. ‘ഡീയസ് ഈറേ’ എന്ന പേരിന് പിന്നിലെ രഹസ്യം തിരഞ്ഞ് ആരാധകർ ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. വളരെ ചുരുക്കം ദിവസങ്ങൾ കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനായി അണിയറക്കാർ ഒരുപാട് പരിശ്രമിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ‘ഡീയസ് ഇറേ’ എന്നത് ലാറ്റിൻ വാക്കാണ്. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നാൽ ലാറ്റിനിൽ ഉഗ്ര കോപത്തിന്റെ ദിനം എന്നർത്ഥം. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഇറേയുടെ ഉൽഭവത്തെക്കുറിച്ചും അവകാശത്തിലും തർക്കങ്ങളുണ്ട്. 18 വരികളുള്ള കവിതയാണ് ഡീയസ് ഇറേ. കാഹളം മുഴക്കി ആത്മാക്കളെ ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ വിളിച്ചുകൂട്ടുന്ന അന്ത്യവിധിയാണ് ഈ കവിതയിൽ വിവരിക്കുന്നത്. ഇവിടെ രക്ഷപ്പെട്ടവരെ മോചിപ്പിക്കുകയും രക്ഷപ്പെടാത്തവരെ നിത്യജ്വാലകളിലേക്ക് എറിയുകയും ചെയ്യും. ദൈവത്തിന്റെ അന്ത്യ വിധിയും സ്വർഗത്തിലേക്കും നരകത്തിലേക്കും ആത്മാക്കളെ അയക്കുന്നതുമാണ് ഡിയസ് ഇറേയിൽ പ്രതിപാദിക്കുന്നത്.
രാഹുൽ സാദാശിവൻ ചിത്രത്തിന്റെ മൊത്തം മൂഡും അവാഹിച്ചുള്ള ടൈറ്റിലാണ് ചിത്രത്തിന് നൽകിയിരിക്കുന്നത് എന്ന് തീർച്ച. ചിത്രം നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണുള്ളത്. ഈ വർഷം നവംബറിൽ ചിത്രം തിയേറ്ററുകളിലെത്തും. ഭ്രമയുഗത്തിലുണ്ടായിരുന്ന അതേ ക്രിയേറ്റീവ് ടീമാണ് ഡീയസ് ഇറേയുടെ അണിയറയിലും പ്രവർത്തിക്കുന്നത്. ജ്യോതിഷ് ശങ്കറാണ് ചിത്രത്തിന്റെ ആർട്ട് കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്. സൗണ്ട് മിക്സ് രാജാകൃഷ്ണൻ എം.ആർ. മേക്കപ്പ് റോണെക്സ് സേവ്യർ. സ്റ്റണ്ട്സ് കലൈ കിങ്സൺ. വിഎഫ്എക്സ് ഡിജി ബ്രിക്സ്.