യുവതി കിണറ്റില്‍ ചാടി, രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം, കൊല്ലത്ത് മൂന്ന് മരണം; ഒരാള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍

കൊല്ലം: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കൊല്ലം നെടുവത്തൂരില്‍ മൂന്ന് പേര്‍ മരിച്ചു. കിണറിന്റെ കൈവരി ഇടിഞ്ഞാണ് അപകടം. മരിച്ചവരില്‍ ഒരാള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്.

നെടുവത്തൂര്‍ സ്വദേശി അര്‍ച്ചനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അര്‍ച്ചനയ്ക്ക് പുറമെ കൊട്ടാരക്കരയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ സ്വദേശി സോണി, അര്‍ച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. മൂന്ന് കൂട്ടികളുടെ അമ്മയാണ് മരിച്ച അര്‍ച്ചന. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. യുവതി കിണറ്റില്‍ ചാടിയെന്ന സന്ദേശം അനുസരിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയത്. 80 അടിയോളം താഴ്ചയുള്ള കിണറില്‍ ഈ സമയത്ത് യുവതി കിടക്കുകയായിരുന്നു.

ഇതിനിടെ, അര്‍ച്ചനയെ രക്ഷിക്കാന്‍ സോണി കിണറിലേക്കിറങ്ങുകയായിരുന്നു. ഇതിനിടെയാണ് കിണറിന്റെ കൈവരി തകര്‍ന്ന് താഴേക്ക് പതിച്ചത്. സോണിയുടെയും അര്‍ച്ചനയുടെയും ശരീരത്തിലേക്ക് കല്ലുള്‍പ്പെടെ പതിക്കുകയായിരുന്നു. കിണറിന്റെ കൈവരിക്ക് സമീപം നില്‍ക്കുകയായിരുന്ന ശിവകൃഷ്ണനും കിണറിലേക്ക് വീഴുകയായിരുന്നു.

Comments (0)
Add Comment