തിരുവനന്തപുരം: കേരളത്തെ ആശങ്കയിലാഴ്ത്തി കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്നു. സംയുക്ത സമരസമിതി അനിശ്ചിതകാല സമരം ആരംഭിച്ചതിന് പിന്നാലെയാണ് പണിമുടക്കിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചത്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഓഫീസർമാരുടെ സംഘടനകൾ തുടങ്ങി കെഎസ്ഇബിയുമായി ബന്ധപ്പെട്ട സംഘടനകൾ ഒന്നാകെ സമരത്തിലേക്ക് നീങ്ങുന്നതോടെ കേരളം ഇരുട്ടിലാകും. അറ്റകുറ്റപണികൾ മുതൽ, തുലാം മാസത്തിൽ ഉണ്ടാകുന്ന അടിയന്തിര വൈദ്യുതി തകരാർ ഉൾപ്പെടെ പരിഹരിക്കാൻ ആളില്ലാതാകും. ഇത് ഉണ്ടാക്കുന്ന ഭീതി ചെറുതാകില്ല.
നിയമനമടക്കമുള്ള വിഷയങ്ങളുയർത്തിയാണ് തൊഴിലാളികളുടെയും ഓഫീസർമാരുടെയും സംയുക്ത സമരസമിതി പണിമുടക്കിലേക്ക് കടക്കുന്നത്. 9000 ഒഴിവുകളുണ്ടായിട്ടും അത് നികത്താനുള്ള നടപടി വൈദ്യുതി വകുപ്പോ കെഎസ്ഇബി മാനേജ്മെന്റോ ചെയ്യുന്നില്ലെന്നാണ് സമര സമിതി പറയുന്നത്. 9000 ഒഴിവുകളിൽ 70 ശതമാനവും ഫീൾഡിൽ പണിയെടുക്കാനുള്ള ജീവനക്കാരാണ്. ലൈൻമാൻ, വർക്കർ, ഓവർസീയർ എന്നിവരുടെ കുറവ് നിലവിലുള്ള ജീവനക്കാർക്ക് ഇരട്ടി ഭാരവും പലയിടത്തും ആളില്ലാത്ത അവസ്ഥയും ഉണ്ടാക്കുന്നുണ്ട്.സിപിഎം തൊഴിലാളിയായ സിഐടിയുവും സമരത്തിൻ്റെ നേതൃത്വത്തിൽ ഉണ്ട്. കെഎസ്ഇബി മാനേജ്മെന്റിന്റെ പിടിപ്പുകേട് ചൂണ്ടിക്കാണിച്ചാണ് സിഐടിയു സമര രംഗത്തുള്ളത്.
നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാനേജ്മെന്റ് കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് ആക്ഷേപമാണ് സമര രംഗത്തേക്ക് എത്തിച്ചത്. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പെൻഷൻ മാസ്റ്റർ ട്രസ്റ്റിലേക്ക് പണം അനുവദിക്കുക, ആരോഗ്യ ചികിത്സാ പദ്ധതി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്.നിലവിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉടൻ പണിമുടക്കാനാണ് തീരുമാനം. 2016ലെയും 2021ലെയും ശമ്പള പരിഷ്ക്കരണത്തിന് അംഗീകാരം തരാതിരിക്കാൻ ഉന്നത പദവിയിലിരിക്കുന്ന ചിലർ ശ്രമിക്കുന്നതായുള്ള ആരോപണവും ഇവർ ഉന്നയിക്കുന്നു.