അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: വർക്കലയിൽ മദ്യ ലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്നു ചവിട്ടിത്തള്ളിയിട്ട പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തടരുന്നു. വീഴ്ചയിൽ തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.മികച്ച ചികിത്സ ലഭിക്കുന്നില്ലെന്നു കുടുംബം ആരോപിച്ചിരുന്നു. എന്നാൽ ഏറ്റവും മികച്ച ചികിത്സ തന്നെ കുട്ടിക്കു നൽകുന്നുണ്ടെന്നു മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ വ്യക്തമാക്കി. പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ചികിത്സയാണ് നിലവിൽ നൽകുന്നതെന്നും ഡോ. ജയചന്ദ്രൻ പറഞ്ഞു.ശ്രീക്കുട്ടിയുടെ തലച്ചോറിനാണ് പരിക്കേറ്റിരിക്കുന്നത്. തലച്ചോറിൽ ചതവുണ്ടെന്നു കണ്ടെത്തി. സർജിക്കൽ ഐസിയുവിലാണ് പെൺകുട്ടി ഇപ്പോഴുള്ളത്. വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും നൽകുന്നുണ്ടെന്നും ഡോക്ടർ പറയുന്നു. പ്രഗത്ഭരായ ഡോക്ടർമാരുടെ സംഘമാണ് പെൺകുട്ടിയെ ചികിത്സിക്കുന്നതെന്നും സൂപ്രണ്ട് വ്യക്തമാക്കി.

സംഭവത്തിൽ പ്രതിയായ പനച്ചിമൂട് സ്വദേശി സുരേഷ് കുമാറിനെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. ഇയാളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ട്രെയിനില്‍ നിന്ന് നടുവിന് ചവിട്ടിയാണ് ശ്രീക്കുട്ടിയെ പ്രതി സുരേഷ്‌കുമാര്‍ പുറത്തേക്ക് തള്ളിയിട്ടതെന്നാണ് എഫ്‌ഐആര്‍. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രിക്കുട്ടിക്കും സുഹൃത്തിന് നേരയും ഇയാള്‍ ആക്രമണം നടത്തിയതെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്.

Comments (0)
Add Comment