തടവുപുള്ളി കണ്ണൂർ ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു; മരിച്ചത് ഭാര്യയെ കൊന്ന കേസിലെ പ്രതി

കണ്ണൂർ ∙ ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസൻ (44) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോെടയാണ് കഴുത്തറുത്തത്. മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് കഴുത്തറുത്തത്. മുറിവിൽ നിന്ന് കൈകൊണ്ട് രക്തം ഞെക്കിക്കളയുകയായിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഴ് മാസം മുമ്പാണ് ഇയാളെ മാനന്തവാടി സബ് ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടുവന്നത്. ഇതിനുമുൻപ് രണ്ട് തവണ ഇയാൾ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. തുടർച്ചയായി കൗൺസിലിങ് കൊടുത്തുവരികയായിരുന്നു. മികച്ച ചിത്രകാരനായിരുന്ന ജിൽസന്റെ ചിത്രപ്രദശനം നടത്താനൊരുങ്ങവെയാണ് ആത്മഹത്യ. സിസിടിവി ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്നും ജയിൽ അധികൃതർ പറഞ്ഞു.

Comments (0)
Add Comment