കാറിൽ തിരകളും മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടിയിൽ

ബത്തേരി: ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി, പാലപ്പെട്ടി വീട്ടിൽ, സഞ്ജു എന്ന സംജാദ് (31)നെയാണ് ബത്തേരി പോലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാനന്തവാടിയിൽ നിന്ന് പിടികൂടിയത്.

നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളാണ്. വയനാട്ടിലേക്കുള്ള പ്രവേശനം നിഷേധിച്ചുള്ള ഉത്തരവ് ലംഘിച്ചാണ് ഇയാൾ കുറ്റകൃത്യത്തിലേർപ്പെട്ടത്. ഇതോടെ കേസിലുൾപ്പെട്ട നാല് പേരും പിടിയിലായി.

കൽപ്പറ്റ ചൊക്ലി വീട്ടിൽ സെയ്‌ദ് (41), മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശികളായ ചാലോടിയിൽ വീട്ടിൽ അജ്മൽ അനീഷ് എന്ന അജു (20), പള്ളിയാൽ വീട്ടിൽ പി നസീഫ് (26) എന്ന ബാബുമോൻ എന്നിവരാണ് മുൻപ് പിടിയിലായവർ. 2024 ഒക്ടോബർ 24 രാത്രിയിലാണ് സംഭവം.

ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇലക്ഷൻ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡാണ് ബത്തേരി ചുങ്കം ജങ്ഷനിൽ വെച്ച് ഇവരെ പിടികൂടിയത്. കെ.എൽ 55 വൈ. 8409 നമ്പർ മാരുതി ആൾട്ടോ കാറിന്റെ ഡിക്കിയിൽ യാതൊരു രേഖകളുമില്ലാതെ അനധികൃതമായി സൂക്ഷിച്ച 4 തിരകളും കത്തികളുമാണ് കണ്ടെടുത്തത്. സംജാദ് ഓടി രക്ഷപ്പെടുകയായിരുന്നു.

Comments (0)
Add Comment