ദമ്പതികളെ വെട്ടിക്കൊന്നു; നാലു വയസ്സുകാരന് ഗുരുതര പരുക്ക്: വളർത്തു മകളുടെ ഭർത്താവ് പിടിയിൽ

പാലക്കാട് ∙ ഒറ്റപ്പാലം നഗരത്തോടു ചേർന്ന തോട്ടക്കരയിൽ ഇരട്ടക്കൊലപാതകം. ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണു മരിച്ചത്. ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസ്സുള്ള മകനും ഗുരുതരമായി പരുക്കേറ്റു. യുവതി നാലു വയസ്സുകാരനുമായി വീടിനു പുറത്തേക്ക് എത്തിയപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്.

പൊലീസ് എത്തിയപ്പോൾ വീട്ടിൽനിന്നും സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ഓടിരക്ഷപ്പെട്ടു. മുഹമ്മദ് റാഫിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പുലർച്ചെ നാലുമണിയോടെ കണ്ടെത്തി.

കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. മുഹമ്മദ് റാഫിയും സുൽഫിയത്തതും ഏറെനാളായി അകന്നു കഴിയുകയാണ്. ഇവരുടെ വിവാഹമോചന കേസും കോടതിയിലുണ്ട്. അതേസമയം ഭാര്യവീട്ടുകാർ കുഞ്ഞിനെ കാണാൻ അനുവദിക്കുന്നില്ലെന്ന് യുവാവ് പരാതിപ്പെട്ടിരുന്നതായും അറിയുന്നു.

Comments (0)
Add Comment