മകനെ അതിർത്തിയിൽ ഉപേക്ഷിച്ച് പാക്കിസ്ഥാനിലേക്കു പോയ സുനിതയെ ഇന്ത്യയ്ക്ക് കൈമാറി

നാഗ്പുർ∙ നിയന്ത്രണ രേഖ കടന്ന് പാക്കിസ്ഥാനിലേക്ക് പോയ നാഗ്പുർ സ്വദേശിനി സുനിത ജാംഗഡെയെ (43) പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറി. ‌ശനിയാഴ്ചയാണ് ഇവരെ പാക്ക് ഉദ്യോഗസ്ഥർ ബിഎസ്എഫിനു കൈമാറിയത്. തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ സുനിതയെ അമൃത്‌സർ പൊലീസിനെ ഏൽപിച്ചു. ഇവരെ കസ്റ്റഡിയിലെടുക്കാൻ നാഗ്പുരിൽ നിന്നും പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്.

സുനിതയെ തിരികെ കൊണ്ടുവരാനായി 2 വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 3 പേർ പുറപ്പെട്ടതായി ഡപ്യൂട്ടി കമ്മിഷണർ നികേതൻ കദം പറഞ്ഞു. നാഗ്പുർ പൊലീസ് കസ്റ്റഡിയിൽ എടുത്തശേഷം സുനിതയെ വിശദമായി ചോദ്യം ചെയ്യുമെന്നും ചാരവൃത്തിയിലോ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അമൃത്‌സർ പൊലീസ് സീറോ എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയെ സ്വദേശത്ത് തിരിച്ചെത്തിച്ചാലുടൻ കേസ് അവിടുത്തെ സ്റ്റേഷനിലേക്കു മാറ്റുമെന്നും നികേതൻ കദം കൂട്ടിച്ചേർത്തു.

മേയ് 14നാണ് അതിർത്തി കടന്നതെങ്കിലും മേയ് 4ന് സുനിത വീടുവിട്ടിറങ്ങിയെന്നാണു വിവരം. 13 വയസ്സുള്ള മകനൊപ്പം കാർഗിലിൽ എത്തിയ സുനിത, ഇന്ത്യൻ സൈന്യത്തിന്റെ കണ്ണു വെട്ടിച്ച് നിയന്ത്രണരേഖ കടക്കുകയായിരുന്നു. മടങ്ങിവരാമെന്നും ഇവിടെ തന്നെ കാത്തുനില്‍ക്കണമെന്നും മകനോട് പറഞ്ഞശേഷമാണ് സുനിത പോയത്. നിയന്ത്രണരേഖയ്ക്ക് അടുത്ത് കുട്ടിയെ ഒറ്റയ്ക്ക് കണ്ടതോടെ ഗ്രാമവാസികൾ ലഡാക്ക് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടി നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി)യുടെ സംരംക്ഷണത്തിലാണുള്ളത്. വൈകാതെ കുട്ടിയെയും നാഗ്പുരിലേക്ക് തിരികെ കൊണ്ടുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നോർത്ത് നാഗ്പുരിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന സുനിത, ഇതിനു മുൻപു രണ്ടു തവണ പാക്കിസ്ഥാനിലേക്ക് പോകാൻ ശ്രമം നടത്തിയിരുന്നെങ്കിലും അട്ടാരി അതിർത്തിയിൽവച്ച് മടക്കി അയയ്ക്കുകയായിരുന്നു. ഓൺലൈനിലൂടെ പരിചയപ്പെട്ടയാളെ കാണാനാണ് ഇവർ അതിർത്തി കടന്നതെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Comments (0)
Add Comment