വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് പുറത്ത് നിരവധി തവണ വെടിയൊച്ച കേട്ടതായി റിപ്പോർട്ട്. ഇതേത്തുടർന്ന് സുരക്ഷാ സേന ചുറ്റുമുള്ള പ്രദേശം വളഞ്ഞു. ശക്തമായ സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. ഇറാനുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനാൽ ആ സമയത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നു എന്ന് വാർത്താ ഏജന്‍സിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.വൈറ്റ് ഹൗസിന് പുറത്തുള്ള യുഎസ് സീക്രട്ട് സർവീസ് സുരക്ഷാ ബൂത്തിന് നേരെയാണ് പ്രതി വെടിയുതിർത്തത്. നിരവധി തവണ വെടിയൊച്ച കേട്ടതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തിരിച്ചടിച്ചതിനെ തുടർന്ന് അക്രമി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വെടിവയ്പ്പിനിടെ അവിടെയുണ്ടായിരുന്ന ഒരു വഴിയാത്രക്കാരനും പരുക്കേറ്റു. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർക്കൊന്നും വെടിയേറ്റിട്ടില്ല.
താൻ ഓഫിസിലാണെന്നും ഇറാനുമായുള്ള അന്തിമ കരാർ ഉടൻ പ്രഖ്യാപിക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ അറിയിച്ചതിന് പിന്നാലെയാണ് സംഭവം. ഇറാനുമായുള്ള സമാധാന കരാറിനെപ്പറ്റി ലോക നേതാക്കളുമായി സംസാരിച്ചെന്ന് ട്രംപ് പറഞ്ഞു. കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തുവരികയാണ്. അത് ഉടൻ പ്രഖ്യാപിക്കും. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പറഞ്ഞു.














