Listen live radio
കേപ് ടൗൺ: ദക്ഷിണ ആഫ്രിക്കയിലെ കേപ്ടൗൺ കടൽ തീരത്ത് വംശനാശ ഭീഷണി നേരിടുന്ന 63 ഓളം ആഫ്രിക്കൻ പെൻഗ്വിനുകളെ ചത്തനിലയിൽ കണ്ടെത്തി. തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റാണ് ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. ദക്ഷിണ ആഫ്രിക്കൻ ഫൗണ്ടേഷൻ ഫോർ കൺസർവേഷൻ ഓഫ് കോസ്റ്റൽ ബേർഡ്സ് ആണ് വിവരം പുറത്തുവിട്ടത്.
കേപ് ടൗണിന് സമീപമുള്ള സൈമൺസ് ടൗണിലാണ് സംരക്ഷിതവിഭാഗത്തിൽപ്പെട്ട പെൻഗ്വിനുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. എല്ലാ പെൻഗ്വിനുകൾക്കും ഒന്നിലധികം തേനീച്ച കുത്തേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്.
”പരിശോധനയിൽ പെൻഗ്വിനുകളുടെ കണ്ണുകൾക്ക് ചുറ്റും തേനീച്ച കുത്തിയ പാടുകൾ ഞങ്ങൾ കണ്ടെത്തി,” ഫൗണ്ടേഷന്റെ ക്ലിനിക്കൽ വെറ്ററിനറി ഡോക്ടർ ഡേവിഡ് റോബർട്ട്സ് പറഞ്ഞു. ‘ഇത് വളരെ അപൂർവമായ ഒരു സംഭവമാണ്. ഇത് പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്തതാണ്. പിഴവ് സംഭവിച്ചിരിക്കുന്നു’. ചത്ത തേനീച്ചകളെയും പരിസരത്ത് കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം എഎഫ്പിയോട് പറഞ്ഞു.
ഈ പ്രദേശം ദേശീയ ഉദ്യാനത്തിന്റെ ഭാഗമാണ്, കുത്തിയ തേനീച്ചകളും ഈ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. അതിനാൽ തന്നെ തേനീച്ച കുത്തേറ്റ് തന്നെയാണോ മരണമെന്ന കാര്യത്തിലും അവിശ്വസനീയത ചില വിദഗ്ധർ പ്രകടിപ്പിച്ചിട്ടുണ്ട്.
‘വിഷബാധയേറ്റിട്ടുണ്ടോ എന്നും മറ്റും പരിശോധിക്കാനായി സാമ്പിളുകൾ അയച്ചിട്ടുണ്ട്. പക്ഷികളുടെ ദേഹത്ത് മറ്റ് പരിക്കുകളൊന്നും കാണുന്നുമില്ല’, പാർക്ക് പ്രസ്താവനയിൽ പറയുന്നു. തെക്കൻ ആഫ്രിക്കയിലെ തീരങ്ങളിലും ദ്വീപുകളിലും വസിക്കുന്ന ആഫ്രിക്കൻ പെൻഗ്വിനുകൾ വംശനാശ ഭീഷണി നേരിടുന്നവയുടെ ചുവന്ന പട്ടികയിൽപ്പെട്ടവയാണ്.