Listen live radio
ഗൂഡല്ലൂർ: ആക്രമണകാരിയായ നരഭോജി കടുവയെ മയക്കുവെടിവച്ചു പിടികൂടാനുള്ള തീവ്രശ്രമം തുടരുന്നു. നാലുദിവസമായി കടുവയെ തേടി വരികയാണ്. വയനാട് ജില്ലയിൽ നിന്നുള്ള പ്രത്യേക പരിശീലനം ലഭിച്ച പത്തംഗ ടീം സ്ഥലത്ത് എത്തിയിട്ടുണ്ട്. വയനാട് റാപ്പിഡ് റെസ്പോൺസ് ടീമാണ് തമിഴ്നാട് വനംവകുപ്പിനെ സഹായിക്കാനായി എത്തിയിരിക്കുന്നത്. മേഫീൽഡ്, ഔണ്ടി, ദേവൻ തുടങ്ങിയ മേഖലകളിൽ സംഘങ്ങളായാണ് വനംവകുപ്പ് ജീവനക്കാർ കടുവയെ തേടുന്നത്.
വനമേഖലയിൽ കൂടുതൽ കാമറകളും കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. ഏറുമാടവും സംവിധാനിച്ചിട്ടുണ്ട്. കടുവ ഏതുഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നതെന്നു വ്യക്തമായിട്ടില്ല. ഇരുനൂറോളം വനംവകുപ്പുജീവനക്കാരും എസ് ടി എഫ് സംഘവും ഡോക്ടർമാരായ അശോകൻ, സുകുമാരൻ, രാജേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും കടുവയെ തേടുന്നുണ്ട്. മയക്കുവെടിവച്ചു പിടികൂടി ചെന്നൈയിലെ വണ്ടല്ലൂർ മൃഗശാലയിലേക്ക് കൊണ്ടുപോകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രായംചെന്ന കടുവയാണ് ഭീതി പരത്തുന്നത്.
മുപ്പതോളം വളർത്തുജീവികളെയാണ് ഇതിനിടെ കടുവ കൊന്നുതിന്നത്. രണ്ടു മാസത്തിനിടെ രണ്ടുപേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.