Listen live radio
കൊല്ലം: ജമ്മുകാശ്മീരിൽ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളായ കൊട്ടാരക്കര സ്വദേശി വൈശാഖ് സൈന്യത്തിൽ ചേർന്നിട്ട് നാലുവർഷം.
2017ൽ സൈന്യത്തിൽ ചേരുമ്പോൾ വൈശാഖിന് 20 വയസ് മാത്രമായിരുന്നു പ്രായം. ഇക്കഴിഞ്ഞ ഓണത്തിനാണ് വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. കൊട്ടാരക്കര വെളിയം ആശാമുക്ക് സ്വദേശിയായ വൈശാഖ് ഹരികുമാർ-മീന ദമ്പതികളുടെ മകനാണ്. ശിൽപയാണ് ഏക സഹോദരി.
നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ തുടരുമ്പോഴും വൈശാഖിന്റെ വേർപാടിൽ വിതുമ്പുകയാണ് ജന്മനാട്. രാജ്യത്തിന് വേണ്ടി 24-ാം വയസിൽ വീരമൃത്യു വരിച്ച വൈശാഖിന്റെ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ജമ്മു കാശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം തിങ്കളാഴ്ചയായിരുന്നു ഭീകരരുമായി ഏറ്റമുട്ടൽ ഉണ്ടായത്. സംഭവത്തിൽ ഒരു ജൂനിയർ കമാൻഡന്റ് ഓഫീസറും നാല് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്.
വൈശാഖിന്റെ മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ വർഷം ഇത്രയധികം സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത് ആദ്യമാണ്. പഞ്ചാബ് സ്വദേശികളായ സുബേധർ ജസ്വീന്ദർ സിംഗ്, മൻദീപ് സിംഗ്, ഗഡ്ഡൻ സിംഗ്, യുപി സ്വദേശി സരത് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റ് സൈനികർ.