Listen live radio
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഊന്നൽ നൽകുന്ന (ഫോക്കസ് ഏരിയ) പാഠഭാഗങ്ങൾ നിശ്ചയിക്കുന്നത് ഈ വർഷവും തുടർന്നേക്കും.
ഇതു സംബന്ധിച്ച ശിപാർശ എസ്.സി.ഇ.ആർ.ടി വൈകാതെ വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കും. കഴിഞ്ഞ വർഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തിയതെങ്കിൽ ഈ വർഷം അത് 50 ശതമാനമാക്കാനാണ് ധാരണ. എന്നാൽ, എ പ്ലസുകാരുടെ എണ്ണം മൂന്നിരട്ടിയിലേറെ വർധിക്കാനും പ്ലസ് വൺ, ഒന്നാം വർഷ ബിരുദ കോഴ്സ് പ്രവേശനങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്ത ‘കൈയയച്ചുള്ള’ മൂല്യനിർണയ രീതി അവസാനിപ്പിക്കാനാണ് ധാരണ. ഇതുസംബന്ധിച്ചും എസ്.സി.ഇ.ആർ.ടി ശിപാർശ നൽകും.
കഴിഞ്ഞ വർഷം കോവിഡ് സാഹചര്യം പരിഗണിച്ച് എസ്.എസ്.എൽ.സി, രണ്ടാം വർഷ ഹയർ സെക്കൻഡറി മൂല്യനിർണയത്തിൽ മാറ്റം വരുത്തിയതോടെ എ പ്ലസുകാരുടെ എണ്ണം വൻതോതിൽ വർധിച്ചിരുന്നു. നിർബന്ധമായും ഉത്തരമെഴുതേണ്ട ചോദ്യങ്ങളുടെ ഇരട്ടി ചോദ്യമാണ് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിരുന്നത്. വിദ്യാർഥിക്ക് എത്ര ചോദ്യങ്ങൾക്കും ഉത്തരമെഴുതാനുള്ള സ്വാതന്ത്ര്യവും നൽകി. കൂടുതലായി എഴുതിയ ഉത്തരങ്ങൾക്ക് വിഷയത്തിന്റെ പരമാവധി മാർക്കിൽ കവിയാത്ത രീതിയിൽ മാർക്കും നൽകി. 80 മാർക്കിന് ഉത്തരമെഴുതേണ്ട ചോദ്യപേപ്പറിൽ 160 മാർക്കിനുള്ള ചോദ്യങ്ങളായിരുന്നു നൽകിയിരുന്നത്.
കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയവർക്ക് 80 മാർക്കിൽ കവിയാതെ മാർക്കും നൽകി. ഇത് ശരാശരി വിദ്യാർഥികൾക്കുപോലും ഉയർന്ന മാർക്ക് ലഭിക്കാൻ കാരണമാകുകയും എസ്.എസ്.എൽ.സിയിൽ മാത്രം മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം 1.25 ലക്ഷമായി ഉയരുകയും ചെയ്തു. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിലും സമാന പരീക്ഷാ ഫലമായിരുന്നു.
ഇതോടെ, പിന്നീട് നടന്ന പ്ലസ് വൺ പരീക്ഷയിൽ ഈ മൂല്യനിർണയ രീതി വേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം ചോദ്യപേപ്പറിൽ പാർട്ടുകൾ നിശ്ചയിക്കുകയും നിർബന്ധമായും ഉത്തരമെഴുതേണ്ട എണ്ണം ചോദ്യങ്ങളുടെ ഉത്തരം മാത്രം മൂല്യനിർണയം നടത്തിയാൽ മതിയെന്നും ധാരണയായി.