Listen live radio
കോഴിക്കോട്: ജയിലിലെ മാനസിക പീഡനങ്ങൾ തുറന്നു പറഞ്ഞ് അലനും താഹയും ആദ്യമായി പൊതുവേദിയിൽ. ചായകുടി പരാമർശം നടത്തിയ മുഖ്യമന്ത്രിയെ പരിഹസിച്ച് ചായകുടിച്ച് പ്രതീകാത്മക പ്രതിഷേധം നടത്തിയാണ് ഇരുവരും ജയിലിലെ മാനസിക പീഡനങ്ങൾ തുറന്നു പറഞ്ഞത്. കോഴിക്കോട് ബീച്ചിലാണ് അലനും താഹയും ഒരുമിച്ചിരുന്ന് ചായ കുടിച്ച് പ്രതികരിച്ചത്.
മനുഷ്യാവകാശ ലംഘനത്തിൽ കേരളം ഒട്ടും പിന്നിലല്ലെന്നും അകാരണമായി യുഎപിഎ ചുമത്തുന്നവർക്ക് ഒപ്പം നിൽക്കുമെന്നും ഇരുവരും പറഞ്ഞു. സമാന രീതിയിൽ ജയിലിൽ അടക്കപ്പെട്ടവർക്ക് ഒപ്പമാണെന്നും ഇരുവരും വ്യക്തമാക്കി. ജാമ്യം കിട്ടിയതിന് ശേഷം ഇതാദ്യമായാണ് ഒരുമിച്ച് ഇരുവരും ഒരു പൊതുവേദിയിലെത്തുന്നത്. മനുഷ്യാവകാശ പ്രവർത്തകരായ ഗ്രോ വാസു, മുണ്ടൂർ രാവുണ്ണി, അഡ്വ. പി.എ പൗരൻ തുടങ്ങിയവർ ചേർന്നാണ് അലനും താഹക്കും സ്വീകരണമൊരുക്കിയത്.
പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ വാദം തള്ളി ഇരുവർക്കും സുപ്രീം കോടതി ജാമ്യം നൽകിയിരുന്നു. മാവോയിസ്റ്റ് ബന്ധത്തിന് അലനും ത്വാഹക്കുമെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന എൻഐഎ വാദമാണ് സുപ്രീംകോടതി തള്ളിയത്. പുസ്തകങ്ങൾ, ലഘുലേഖകൾ, പ്ലക്കാർഡുകൾ, ഡയറി കുറിപ്പുകൾ ഇതൊക്കെയാണ് അലനും ത്വാഹയ്ക്കുമെതിരെ പ്രധാന തെളിവുകളായി എൻഐഎ കോടതിയിൽ നിരത്തിയിരുന്നത്. ഇരുവരും ഭീകരപ്രവർത്തനം നടത്തിയതിനുള്ള തെളിവുകളുണ്ടെന്നും എൻഐഎ വാദിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളി.