Listen live radio
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് (heavy rainfall)സാധ്യത. കോട്ടയം മുതൽ കാസർകോട് വരെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്(yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടയിടങ്ങളിൽ ഇടിമിന്നലോട് കൂിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ
മഴയ്ക്ക് സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണം. കോമൊറിൻ ഭാഗത്ത് നിന്ന് അറബിക്കടലിലെത്തിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് ശക്തമായ മഴ തുടരുന്നത്. ഈ ചക്രതവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് ഇന്ത്യൻ തീരത്തേക്ക് നീങ്ങും.
കൊല്ലത്ത് ഇന്നലെ വൈകിട്ടോടെ തുടങ്ങിയ കനത്ത മഴ അർധരാത്രിയോടെ ശമിച്ചു. രാവിലെ മിക്കയിടങ്ങളിലും നേരിയ മഴ മാത്രമാണ് ഉള്ളത്. എം സി റോഡിൽ നിലമേലിൽ രാത്രി കുന്ന് ഇടിഞ്ഞു വീണിരുന്നെങ്കിലും ഇത് നീക്കം ചെയ്തു. നിലമേൽ ടൗണിൽ എം സി റോഡിൽ കയറിയ വെള്ളം പൂർണമായും ഇറങ്ങാത്തതിനാൽ ഈ വഴിയുള്ള വാഹനഗതാഗതം സമീപത്തെ ഇടറോഡ് വഴി പുനക്രമീകരിച്ചിട്ടുണ്ട്. മറ്റ് നാശനഷ്ടങ്ങൾ ഇല്ല
ഇതിനിടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.90 അടിയായി.അതേസമയം നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ സ്പിൽവേയിലെ ഒരു ഷട്ടർ തമിഴ്നാട് അടച്ചു. നിലവിൽ തുറന്നിരിക്കുന്നത് ഒരു ഷട്ടർ ആണ്. 30 സെന്റിമീറ്റർ ആണ് തുറന്നിരിക്കുന്നത്.തമിഴ്നാട് വീണ്ടും
വെള്ളം കൊണ്ടുപോകാനും തുടങ്ങി.ജലം തുറന്നുവിട്ട സാഹചര്യത്തിൽ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.