Listen live radio
ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട മുഴുവൻ സൈനികരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. രാത്രിയോടെ ആണ് ശേഷിക്കുന്ന നാല് പേരുടെയും ഡിഎൻഎ പരിശോധന ഫലം ലഭിച്ചത്. അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്ന സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ ഭാഗമാകുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
അപകടത്തിൽ കൊല്ലപ്പെട്ട 13 പേരിൽ നാല് പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിയാൻ ഉണ്ടായിരുന്നത്. രാത്രി പത്ത് മണിയോടെ ആണ് ഇവരുടെ ഡിഎൻഎ പരിശോധന ഫലങ്ങൾ പുറത്ത് വന്നത്. ലഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിംഗ്, ഹവിൽദാർ സത്പാൽ റായ്, ലാൻസ് നായിക് ഗുർസേവക് സിംഗ്, ലാൻസ് നായിക് ജിതേന്ദ്ര കുമാർ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ഇവരുടെ മൃതദേഹങ്ങൾ ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ട് നൽകും. പൂർണ സൈനിക ബഹുമതിയോടെയാകും ഇവർക്കും രാജ്യം യാത്രാമൊഴി നൽകുക. ഇന്നലെ ജന്മ നാടുകളിൽ എത്തിച്ച മലയാളി പ്രദീപ് ദാസ് ഉൾപ്പടെയുള്ള സൈനികരുടെ സംസ്‌കാര ചടങ്ങുകളും പൂർണ സൈനിക ബഹുമതിയോടെയാണ് നടന്നത്.
അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഡാറ്റാ റെക്കോർഡറിലെ വിവരങ്ങൾ വീണ്ടെടുക്കാൻ ഉള്ള ശ്രമങ്ങൾ തുടരുകയാണ്. വ്യക്തമായ അപകട കാരണം കണ്ടെത്താൻ ഡാറ്റാ റെക്കോർഡറിന്റെ പരിശോധനാ ഫലം പുറത്ത് വന്നാൽ മാത്രമേ കഴിയൂ. എയർ മാർഷൽ മാനവെന്ദ്ര സിംഗ് നേതൃത്വം നൽകുന്ന അന്വേഷണ സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെയും സേന നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട് പൊലീസ് നടത്തുന്ന സമാന്തര അന്വേഷണവും പുരോഗമിക്കുന്നുണ്ട്.