Listen live radio
വടുവഞ്ചാലിൽ ഗുണ്ടാവിളയാട്ടത്തിൽ ഗൃഹനാഥൻ മരിച്ച സംഭവം; പ്രതികൾ പിടിയിൽ
വടുവഞ്ചാൽ തോമാട്ടുചാലിന് സമീപം അഞ്ചംഗ ഗുണ്ടാ സംഘം വീട്ടിൽ കയറി മർദിച്ചതിനെ തുടർന്ന് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ 3 പ്രതികളെ അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തു. വടുവഞ്ചാൽ കൊച്ചുപുരക്കൽ വേട്ടാളൻ എന്ന അബിൻ കെ ബോബസ് (28), ചെല്ലങ്കോട് പള്ളിക്കുന്നേൽ വാവാച്ചി എന്ന നിഖിൽ ജോയി (25), വടുവഞ്ചാൽ ചൂരക്കൽ സിജു മാത്യു (39) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക കുറ്റം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു. കേസിലെ മറ്റ് രണ്ട് പ്രതികൾ പോലീസ് കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. തിങ്കളാഴ്ച രാത്രിയിലാണ് വ്യക്തി വൈരാഗ്യം മൂലം പ്രതികൾ കിടപ്പള്ളിൽ രഘുനാഥൻ (60) നെ വീട്ടിൽക്കയറി മർദിച്ചത്. തലയ്ക്ക് പരിക്കേറ്റ രഘുനാഥൻ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചിരുന്നു.
മർദനത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളുടെ പരാതി പ്രകാരം പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് രഘുനാഥ് മരിച്ചത്. തുടർന്ന് കൊലപാതക കുറ്റത്തിനുള്ള വകുപ്പും കേസിൽ കൂട്ടി ചേർക്കുകയായിരുന്നു. രഘുനാഥും നാട്ടുകാരും ചേർന്നു പ്രതികളിൽപ്പെട്ടവരെ മുൻപ് മർദിച്ചതിന്റെ ശത്രുതയിലാണ് രഘു നാഥന്റെ വീട് ആക്രമിക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തത്.
ഡിവൈഎസ്പിമാരായ ചന്ദ്രൻ, പ്രദീപ് കുമാർ, പോലീസ് ഇൻസ്പെക്ടർ എലിസബത്ത്, എസ്.ഐമാരായ സോബിൻ, ഷാജഹാൻ, സുകുമാരൻ, എ.എസ്.ഐ ഗഫൂർ, സിപിഒ മാരായ പ്രശാന്ത്, തോമസ്, മുഹമ്മദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.