Listen live radio
ആലപ്പുഴ: എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയിൽവെച്ചാണ് ആക്രമണം. തുടർന്ന് ഞായറാഴ്ച പുലർച്ചെ 12.45-ഓടെ ആശുപത്രിയിൽ മരിച്ചു.
പൊന്നാടുള്ള വാടകവീട്ടിലേക്ക് (അൽഷ ഹൗസ്) സ്കൂട്ടറിൽ പോകുമ്പോൾ മണ്ണഞ്ചേരി സ്കൂൾ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. പിന്നിൽനിന്ന് കാറിലെത്തിയ സംഘം സ്കൂട്ടറിൽ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു. നാൽപ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം.
ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൃത്യം നിർവഹിച്ചശേഷം വന്നവഴിതന്നെ അക്രമിസംഘം തിരികെപ്പോയി. കാറിൽ നിന്നിറങ്ങിയ നാലുപേരും ആക്രമണം നടത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പൊന്നാട് സ്വദേശിയിൽനിന്ന് വാടകയ്ക്കെടുത്ത കാറിലാണ് അക്രമിസംഘമെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണഞ്ചേരിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം ആക്രമണം നടത്തിയത് ആർ.എസ്.എസ്. ആണെന്ന് എസ്.ഡി.പി.ഐ. ആരോപിച്ചു.