Listen live radio
കോവിഡ് വകഭേദമായ ഒമിക്രോൺ അതിവേഗം പടരുമ്പോൾ ഭീതിയിലാണ് ലോകരാജ്യങ്ങൾ. മാസ്ക്, സാമൂഹ്യ അകലം തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ വിവിധ രാജ്യങ്ങൾ നിർബന്ധമാക്കുകയാണ്.
തുണി മാസ്കുകൾക്ക് അകറ്റിനിർത്താനാവുമോ ഒമിക്രോണിനെ എന്നതാണ് ഉയരുന്ന ചോദ്യം.
‘തുണി മാസ്കുകൾ നല്ലതോ മോശമോ ആകാം. എന്തുതരം മെറ്റീരിയലാണ് ഉപയോഗിക്കുന്നത് എന്നതാണ് പ്രധാനം. ഒറ്റപ്പാളി ഫാഷൻ മാസ്ക് കൊണ്ട് ഒരു കാര്യവുമില്ല. രണ്ടോ മൂന്നോ പാളികളുള്ള തുണി മാസ്കുകൾ കൂടുതൽ ഫലപ്രദമാണ്’- ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ ട്രിഷ് ഗ്രീൻഹാൽഗ് വിശദമാക്കി.
കോവിഡ് വ്യാപനം തുടങ്ങിയ കാലത്തും ഏതുതരം മാസ്കാണ് ധരിക്കേണ്ടത് എന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം ഉയർന്നിരുന്നു. തുണി മാസ്കുകൾ പലപ്പോഴും മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിർമിക്കപ്പെടുന്നത് എന്നതാണ് ഉയരുന്ന വിമർശനം. അതേസമയം എൻ95 റെസ്പിറേറ്റർ മാസ്കുകൾ നിർമിക്കുമ്പോൾ 95 ശതമാനം കണങ്ങളെയും അരിച്ചെടുക്കും എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഏത് മാസ്ക് ധരിച്ചാലും വായും മൂക്കും മൂടുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഒമിക്രോൺ ബാധിക്കുന്നവർക്ക് രോഗലക്ഷണങ്ങൾ തീവ്രമല്ല എന്നതാണ് ഇപ്പോഴത്തെ വിലയിരുത്തൽ. പക്ഷേ വൈറസ് അതിവേഗം വ്യാപിക്കുകയാണ്. രോഗികളുടെ എണ്ണം അനിയന്ത്രിതമായാൽ ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാനാവില്ല എന്ന് തിരിച്ചറിഞ്ഞ് തുടക്കത്തിലേ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് രാജ്യങ്ങൾ. ബ്രിട്ടണിലെ പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷം കവിഞ്ഞു. ഇതോടെ പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗം നിർബന്ധമാക്കിയിരിക്കുകയാണ് ബ്രിട്ടൺ. നേരത്തെ ഈ നിബന്ധനയിൽ ഇളവ് വരുത്തിയിരുന്നു. ഒറ്റപ്പാളി മാസ്ക് പോരെന്ന് കാനഡയിൽ പ്രത്യേക മാർഗനിർദേശമുണ്ട്-
‘മാസ്കിൽ ഒരൊറ്റ പാളി മാത്രമേ ഉള്ളൂ എങ്കിൽ, വൈറസിനെ തടുക്കാനുള്ള കഴിവ് വളരെ കുറവാണ്. ധരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാക്കില്ല’ ഒൻറാറിയോയുടെ ശാസ്ത്ര ഉപദേശക മേധാവി മേധാവി പീറ്റർ ജൂനി പറഞ്ഞു.