Listen live radio
കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനിയെ കാമുകൻ കഴുത്തറുത്ത കൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു.
പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരാഴ്ച ആസൂത്രണം ചെയ്താണ് കൊല നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഒക്ടോബർ ഒന്നിനാണ് പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷ എഴുതാനെത്തിയ വൈക്കം സ്വദേശിയായ നിഥിനാ മോൾ ദാരുണമായി കൊല്ലപ്പട്ടത്. നിഥിന മുൻ കാമുകനുമായി വീണ്ടും അടുത്തുവെന്ന സംശയമാണ് പ്രതിയായ അഭിഷേക് ബൈജുവിനെ കഴുത്തറുത്ത് കൊല്ലാൻ പ്രേരിപ്പിച്ചതെന്ന് കുറ്റപത്രം പറയുന്നു. കൃത്യമായ ആസൂത്രണത്തോടെ അഭിഷേക് കൊല നടത്തുകയായിരുന്നു.
ഒരാഴ്ച മുമ്പുതന്നെ പെട്ടെന്നെങ്ങനെ ഒരാളെ കൊല്ലാമെന്നതും ഏത് ഞരമ്പ് മുറിക്കണമന്നതും വെബ്സൈറ്റുകളിലൂടെ പ്രതി മനസിലാക്കി. ഇതിനായി 50ൽപരം വീഡിയോകൾ കണ്ടു. ചെന്നൈയിലെ പ്രണയക്കൊലയുടെ വിശദാംശത്തെ കുറിച്ചുള്ള വീഡിയോ പലതവണ അഭിഷേക് കണ്ടുവെന്നും കുറ്റപത്രം പറയുന്നു. കൃത്യം നിർവ്വഹിക്കാൻ പുതിയ ബ്ലേഡും വാങ്ങി. നിഥിനാമോളുടെ മുൻ കാമുകൻ ഉൾപ്പെടെ 80 സാക്ഷികളാണ് കേസിലുള്ളത്. ഫോറൻസിക് വിദഗ്ധരുടെ റിപ്പോർട്ടുകൾ ഉൾപ്പെടെ 48 രേഖകളും കുറ്റപത്രത്തോടൊപ്പം പൊലീസ് ഹാജരാക്കി. നിഥിന മോൾ കേസിൽ നൂറിലധികമാളുകളിൽ നിന്ന് പൊലീസ് വിശദമായി മൊഴിയെടുത്തിരുന്നു.